പ്രധാന പ്രതികളായ രണ്ട് പേർക്കെതിരെയാണ് കോടതിയുടെ നടപടി
റാസല്‍ഖൈമ: സൂപ്പിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് റസ്‌റ്റോറന്റിന് 100,000 ദിര്‍ഹം പിഴ ചുമത്തി റാസല്‍ഖൈമയിലെ മിസ്ഡിമീനേഴ്‌സ് കോടതി. കേസിലെ പ്രധാന പ്രതികളായ രണ്ട് പേർക്കെതിരെയാണ് കോടതിയുടെ നടപടി. ഒരു പ്രതിയ്ക്ക് 100,000 ദിര്‍ഹം പിഴയും മറ്റൊരാള്‍ക്ക് മറ്റ് അനുബന്ധ ഫീസുകളോടൊപ്പം 5,000 ദിര്‍ഹം പിഴയും ആണ് ചുമത്തിയത്.(Cockroach in Seafood Soup; Restaurant in Ras Al Khaimah fined 1 lakh dirhams)
പരാതിക്കാരി ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്റിലെത്തി സീഫുഡ് സൂപ്പ് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് സംഭവം. സൂപ്പിൽ ഇവര്‍ പാറ്റയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രാണിയുടെ 12 സെക്കന്‍ഡുള്ള വീഡിയോ എടുത്ത യുവതി തെളിവു സഹിതം മുനിസിപ്പാലിറ്റിയിലും പൊലീസിലും പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അടുക്കള സാഹചര്യങ്ങള്‍, സുരക്ഷിതമല്ലാത്ത ഭക്ഷണം തയ്യാറാക്കല്‍ രീതികള്‍ എന്നിവയ്‌ക്കൊപ്പം കേടായ കടല്‍ വിഭവങ്ങളില്‍ പാറ്റകളുടെ സാന്നിധ്യവും കണ്ടെത്തി.
റസ്റ്റോറന്റ് ഉടമയ്ക്കും ജീവനക്കാരിലൊരാള്‍ക്കുമെതിരെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ വിളമ്പിയതിനും പാറ്റ അടങ്ങിയ കേടായ സൂപ്പ് നല്‍കിയതിനും ഭക്ഷണം വിതരണം ചെയ്ത് ഇരയുടെ ആരോഗ്യം അപകടപ്പെടുത്തുന്ന പ്രവൃത്തി മനഃപൂര്‍വം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ആണ് ചുമത്തിയിട്ടുള്ളത്.