വിനോദയാത്രയുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സിന്റെ എൻജിൻ ഭാഗത്ത് തീ പടർന്നു. ഗുജറാത്ത് സ്വദേശികളായ 30 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. മഹർഷിക്കാവ് ഭാഗത്തെത്തിയപ്പോൾ വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഡ്രൈവറെ വിവരം അറിയിച്ചു. ഇതെത്തുടർന്ന് വാഹനം നിർത്തിയപ്പോൾ ഡ്രൈവർ ക്യാബിന് അടിയിലായി തീ കത്തുന്നത് കണ്ടു. ഉടൻ നാട്ടുകാർ വിവരം അടൂർ ഫയർഫോഴ്‌സിനെ അറിയിച്ചു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം വശത്തേക്ക് ഒതുക്കി നിർത്തി ആളുകളെ എല്ലാം മുൻവശത്തെ വാതിൽ വഴി പുറത്തേക്ക് ഇറക്കി. അല്പം വൈകിയിരുന്നെങ്കിൽ വാഹനത്തിലെ ഇലക്ട്രിക് കേബിളുകൾ കത്തി സെൻസറുകൾ പ്രവർത്തിക്കാതെ മുൻ വശത്തെ വാതിൽ തുറക്കാൻ കഴിയാതെ യാത്രക്കാർ ബസ്സിനുള്ളിൽ കുടുങ്ങുന്ന സാഹചര്യമുണ്ടാകുമായിരുന്നു. അത്യാഹിതം ഒഴിവായത് ഡ്രൈവർ ആകാശിൻറെ സമയോചിതമായ ഇടപെടലിലൂടെയാണ്. അടിയന്തര സാഹചര്യത്തിൽ ആളുകൾക്ക് രക്ഷപ്പെടുന്നതിന് വേണ്ട എമർജൻസി വാതിലുകൾ ബസിൽ ഉണ്ടായിരുന്നില്ല.
ഫയർ ഫോഴ്സ് എത്തുമ്പോൾ വണ്ടിക്കുള്ളിൽ നിറയെ പുക നിറഞ്ഞ് ശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഉടൻ ബസിൻറെ റൂഫ് ടോപ്പ് ഉയർത്തി പുക പുറത്തേക്ക് തുറന്ന് വിട്ടു. ഡ്രൈവർ ക്യാബിനുള്ളിൽ കയറി തീ, വെള്ളം പമ്പ് ചെയ്ത് പൂർണ്ണമായും അണച്ചു. കനത്ത ചൂടിൽ എൻജിൻ ഓയിൽ ടാങ്കിൻറെ അടപ്പ് തെറിച്ച് എൻജിൻ ഓയിൽ പൂർണ്ണമായും കത്തിയിരുന്നു. എൻജിൻറെ ഭാഗത്ത് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിൻറെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ് എസ് നായർ, ദിനൂപ് എസ്, എസ് സന്തോഷ്, എസ് സാനിഷ്, രാജീവ് എം എസ്, എം ജെ മോനച്ചൻ, ആർ അജയകുമാർ എന്നിവരടങ്ങുന്ന ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എസ് ഐ യുടെ നേതൃത്വത്തിൽ ഏനാത്ത് പൊലീസ് സംഘവും സ്ഥലത്തെത്തി.
English summary : A fire broke out in the engine part of a tourist bus going to Kottayam ; A major disaster was avoided