കാലത്തിന്‍റെ കവിളിൽ ഒരു കണ്ണുനീർ തുള്ളി’… രവീന്ദ്രനാഥ ടാഗോർ താജ്‌മഹലിനെ ഓർക്കാൻ ആഗ്രഹിച്ചത് ഇങ്ങനെയാണ്. ഷാജഹാൻ തന്‍റെ അവസാന കാലത്ത് തടവിൽ ചെലവഴിച്ച ദുരന്ത നാളുകളെ പ്രതിനിധീകരിക്കാൻ കവി ഉപയോഗിച്ച രൂപകമാണ് ‘കണ്ണുനീർ’.
താജ്‌മഹലിന്‍റെ രൂപകൽപനയുടെ അവിഭാജ്യ ഘടകമാണ് യമുന. ഭാവിയിൽ യമുന വരണ്ടുപോകുമെന്നോ ഇടുങ്ങിയതാകുമെന്നോ യാതൊരു ആശങ്കയും അന്നുണ്ടായിരുന്നില്ല. എന്നാൽ നദിയുണങ്ങിയെന്ന് മാത്രമല്ല മലിനസവുമായി.
മലിനമായ ഇടുങ്ങിയ യമുന താജ്‌മഹലിന്‍റെ അടിത്തറ നിർമ്മിച്ച തടി ശിഥിലീകരിക്കും.അതിനാൽ, താജ്‌മഹലിനെ നിലനിർത്താനും യമുന യഥാർഥ രൂപം പ്രാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വതന്ത്രമായി ഒഴുകുന്ന, മലിനീകരിക്കപ്പെടാത്ത യമുനയ്ക്ക്, ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ആരോഗ്യവും പുതുജീവനും പ്രദാനം ചെയ്യാനാവുക.
നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചർമ്മ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും പരിസ്ഥിതി വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. നദിയിലെ മലിനീകരണ തോത് ആശങ്കാജനകമാണെന്നും ഛഠ് പൂജ പോലുള്ള പ്രധാന ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
നവംബർ 6 മുതൽ 8 വരെയാണ് ഛത് പൂജ ആഘോഷങ്ങൾ. വിശ്വാസികൾ ഈ ദിവസങ്ങളിൽ പുണ്യനദികളിൽ മുങ്ങിക്കുളിക്കുകയും ഉപവസിക്കുകയും ചെയ്യുന്നതാണ് ആഘോഷത്തിൻ്റെ ഭാഗമായിട്ടുള്ള ചടങ്ങുകൾ.
പ്രശ്നം ലഘൂകരിക്കാൻ കെമിക്കൽ ഡിഫോമറുകൾ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. ഡൽഹി ജൽ ബോർഡിൻ്റെ (ഡിജെബി) ടീമുകൾ ഓഖ്‌ല ബാരേജിന് ചുറ്റും ആൻ്റി-ഫോമിംഗ് ലായനികൾ തളിക്കാൻ തുടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ഡിജെബി അധികൃതർ സ്ഥിരീകരിച്ചിരുന്നു. ഏകദേശം 12-15 ടൺ നേർപ്പിച്ച ആൻ്റി-ഫോമിംഗ് ലായനി പ്രയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ.
യമുന നദിയിലെ മലിനീകരണത്തിന് ആം ആദ്മി പാർട്ടി (എഎപി) ഉത്തരവാദികളാണെന്ന് ആരോപിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല രംഗത്തെത്തി. അരവിന്ദ് കെജ്‌രിവാളും എഎപിയും നടത്തിയ അഴിമതിയുടെ നേരിട്ടുള്ള ഫലമാണ് ഈ നുര. ഡൽഹിയെ ഗ്യാസ് ചേംബറാക്കി മാറ്റിയതിന് ഉത്തരവാദി കെജ്‌രിവാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഓരോ ശൈത്യകാലത്തും യമുനയിൽ വെളുത്ത നുര പ്രത്യക്ഷപ്പെടുന്നത് ആവർത്തിച്ചുള്ള പ്രശ്നമാണ്. നദിയിലെ ജലത്തിൽ ഉയർന്ന അളവിലുള്ള വിഷാംശത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വ്യാവസായിക മലിനീകരണമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് യമുനയെ എത്തിച്ചത്.
അതേസമയം ദീപാവലിക്ക് തൊട്ടുപിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണ റാങ്കിംഗിൽ ഡൽഹി ഒന്നാമതെത്തിയതായി സ്വിസ് സ്ഥാപനമായ ഐക്യൂഎയർ (IQAir) വെളിപ്പെടുത്തിയിരുന്നു. പടക്കം പൊട്ടിക്കുന്നതിന് നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ആളുകൾ കരിമരുന്ന് ഉപയോഗിച്ച് നടത്തിയ ആഘോഷങ്ങളാണ് അതിന് കാരണമായത്. രാജ്യതലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് ഉയർന്നതായിട്ടായിരുന്നു സ്വിസ് സ്ഥാപനത്തിൻ്റെ റിപ്പോർട്ട്
Shocking footage of Kalindi Kunj is out before Chhat Puja