തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ ചേംബറിലെത്തി കണ്ട് പൂപ്പി എ ഐ റോബോട്ട് ആശയവിനിമയം നടത്തി. മലബാർ കലാപത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാരിനെക്കുറിച്ചുമെല്ലാം പൂപ്പി മന്ത്രിയുമായി സംസാരിച്ചു.
ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജ് നാലാം വർഷ ഐ.ടി വിദ്യാർഥിയും കോളജിനു കീഴിലെ ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷനിൽ (ടി.ബി.ഐ) രജിസ്‌റ്റർ ചെയ്‌ത റെഡ്‌ഫോക്‌സ് റോബോട്ടിക് എന്ന സ്‌റ്റാർട്ടപ് സംരംഭകനുമായ വിമുൻ ആണ് പൂപ്പിയുടെ നിർമാതാവ്.
വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന റോബോട്ടായ പൂപ്പി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയവും നടത്തും. പൂപ്പി വികസിപ്പിച്ചെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മന്ത്രി അഭിനന്ദനങ്ങൾ നേർന്നു.
ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ഉപകരണത്തോടെയാണ് വിമുനിന്‍റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം. രണ്ട് ഏഷ്യാ ബുക്ക് ഒാഫ് റെക്കോർഡ്സും രണ്ട് ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സും സ്വന്തമായുള്ള വിമുൻ 44 ടെക്നിക്കൽ അവാർഡും നേടിയിട്ടുണ്ട്.
അടുത്തിടെ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജ് ഐ.ടി വിദ്യാർഥി ജിൻസോ രാജാണ് പൂപ്പിയുടെ രൂപകൽപനയിൽ വിമുനെ സഹായിച്ചത്.
പ്രിൻസിപ്പൽ ഡോ.ജി. ഷൈനി, ഐ.ടി വിഭാഗം മേധാവി ഡോ. ഹരിപ്രിയ, അസി. പ്രഫസർമാരായ ഡോ.കെ.എസ്. വിജയാനന്ദ്, എസ്. സൂര്യപ്രിയ എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു
Poopy AI robot interacted with minister R Bindu