കല്‍പറ്റ: പ്രതിശ്രുത വരന്റെ കല്ലറയ്ക്കടുത്തേക്ക് 41-ാം ദിവസം വീല്‍ചെയറിലിരുന്ന് ശ്രുതി വന്നു. ജെൻസനുവേണ്ടി നടത്തിയ പ്രത്യേക പ്രാർഥനകളിൽ ശ്രുതി പങ്കെടുത്തു. ആണ്ടൂർ സിഎസ്ഐ പള്ളി സെമിത്തേരിയിലാണ് പ്രാർത്ഥന നടന്നത്. തുടർന്ന് ജെൻസന്റെ വീട്ടിലെ പ്രാർത്ഥനയിലും പങ്കെടുത്തു.(Sruthy at Jenson’s home)
വയനാട് ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്ക് അവസാന പ്രതീക്ഷയായിരുന്നു പ്രതിശ്രുത വരൻ ജെൻസൻ. ശ്രുതിയോടൊപ്പം യാത്ര ചെയ്യവേ വാഹനാപകടത്തിലാണ് വിധി ജെൻസനെയും തട്ടിയെടുത്തത്. അപകടത്തിൽ പരുക്കേറ്റ ശ്രുതി ചികിത്സയിലായിരുന്നതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നാണ് ജെൻസന്റെ മൃതദേഹം കാണിച്ചത്.
അപകടത്തിൽ ശ്രുതിയടക്കമുള്ളവര്‍ക്കു പരുക്കേറ്റിരുന്നു. കാലിന് പൊട്ടലേറ്റ ശ്രുതി ദീർഘനാൾ ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് ബന്ധുവീട്ടിലേക്ക് മാറിയത്. നടക്കാൻ സാധിക്കാത്തതിനാൽ വീല്‍ച്ചെയറിലാണു ശ്രുതി സഞ്ചരിക്കുന്നത്.