കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം വിധേയയായ പി പി ദിവ്യക്കെതിരെ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും ചടങ്ങിൽ പങ്കെടുത്ത ജീവനക്കാർ മൊഴി നൽകി. പ്രസംഗം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു പോയെന്നും അവർ പറഞ്ഞു.(Collectorate Employees Statement Against PP Divya)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം നവീന് മാനസിക പ്രയാസം ഉള്ളതായി തോന്നി. നവീന്‍ ബാബുവിന്റെ മറുപടി പ്രസംഗം ചുരുക്കം വാക്കുകളിലായിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് എഡിഎം സംസാരിച്ചത്. ജില്ലാ കളക്ടറും പ്രസംഗം ചുരുക്കിയിരുന്നു. യാത്രയയപ്പില്‍ ദിവ്യ മാത്രമാണ് എഡിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചതെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.
യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.