ഹൈദരാബാദ്: ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രഫ. ജി.എൻ. സായിബാബ (54) അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ച് ദീർഘകാലം ജയിലിലായിരുന്നു. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്.(Human rights activist and professor GN Saibaba passed away)
2014 മേയിലാണ് സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ അദ്ദേഹത്തെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. 2017ലാണ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
അറസ്റ്റിലായത് മുതൽ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. 2022 ഒക്ടോബർ 14ന് ഇതേ കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ പിറ്റേന്നു തന്നെ സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചു. ഹൈക്കോടതിയുടെ വിധി നടപ്പാക്കുന്നതു തടഞ്ഞു. തുടർന്ന് കേസിൽ വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതിയുടെ വിധി റദ്ദാക്കി. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശ പ്രകാരം വീണ്ടും വാദം കേട്ടാണ് ഹൈക്കോടതി പ്രതികളെ മാർച്ച് അഞ്ചിന് വീണ്ടും കുറ്റവിമുക്തരാക്കിയത്. ജയിൽ മോചിതനായി ഏഴാം മാസമാണ് പ്രഫ. ജി.എൻ സായിബാബയുടെ വിയോഗം.