തമിഴ്നാട്: തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. പൊന്നമ്മാൾ നഗറിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്.(Three including girl child die in blast in Tirupur)
സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചിട്ടുണ്ട്. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിപ്പൂർ സ്വദേശി കുമാർ (45), ഒൻപത് മാസം പ്രായമായ ആലിയ ഷെഹ്റിൻ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ.
കുട്ടി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. അനധികൃതമായി പടക്കങ്ങൾ നിര്മിക്കുകയായിരുന്നെന്ന് തിരുപ്പൂർ സിറ്റി പോലീസ് കമ്മീഷണർ എസ് ലക്ഷ്മി പറഞ്ഞു. ശരവണകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ കേസെടുത്തതായും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. തകർന്ന വീടുകൾക്ക് സർക്കാർ സഹായം നൽകുമെന്ന് കലക്ടർ അറിയിച്ചു.