ഇറാൻ- ഇസ്രയേൽ യുദ്ധം പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്നതിന് പുറമെ യൂറോപ്പിനെയും യു.എസ്.നെയും വലിയ തോതിൽ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുവിടുന്നത്. What happens if there is a war in West Asia
ഇപ്പോൾ തന്നെ മധ്യ അമേരിക്കയിലെ വരൾച്ചയും , യു.എസ്.ലെ തുറമുഖ തൊഴിലാളികളുടെ സമരങ്ങളും ചെങ്കടലിലെ ഹൂതി വിമതരുടെ ആക്രമണവും ഷിപ്പിങ്ങ് മേഖലയെ വലിയ തോതിൽ സമർദത്തിലാക്കിയിരിക്കുകയാണ്.
ചരക്ക് കടത്ത് ചെലവേറിയതും കൂടുതൽ സമയം ആവശ്യമുള്ളതുമായി മാറിക്കഴിഞ്ഞു. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം നടന്നിരുന്ന ചെങ്കടലിലെ കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ പ്രധാനപ്പെട്ട കപ്പൽ കമ്പനികൾ ഗുഡ്‌ഹോപ്പ് മുനമ്പ് ചുറ്റിയാണ് യാത്ര നടത്തുന്നത്.
ഇത് 10 ദിവസം വരെ ചരക്ക് എത്തിക്കാൻ അധിക സമയം ആവശ്യമായി വരുന്നു. ലരൾച്ച മൂലം പനാമ കനാലിലൂടെ സഞ്ചരിക്കാൻ കഴിയുന്ന കപ്പലുകളുടെ എണ്ണം പ്രതിദിനം 36 ൽ നിന്നും 20 ആയും കുറച്ചിട്ടുണ്ട്. ഉക്രൈനിലെ പ്രതിസന്ധികളും ഭക്ഷ്യ വസ്തുക്കളുടെ ഉൾപ്പെടെയുള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്.
വിതരണം മേഖലകളിൽ നേരിടുന്ന തടസം ഭക്ഷ്യ വസ്തുക്കളുടെയും ക്രൂഡ് ഓയിലിന്റെയും വില ഉയർത്തുന്നതിന് കാരണമാകും. യുദ്ധം ഉണ്ടായാൽ ഇറാന്റെ എണ്ണപ്പാടങ്ങൾ നശിപ്പിക്കപ്പെടും ഇത് എണ്ണയുടെ ലഭ്യത വീണ്ടും കുറയ്ക്കും.
നിലവിൽ എണ്ണവില ബാരലിന് 71 ഡോളറിൽ നിന്നും 76 ഡോളറിലേക്ക് എത്തിയിരുന്നു. സംഘർഷ സാധ്യത നില നിൽക്കുന്നതിനാൽ ഇത് ഉടൻ തന്നെ 80 ഡോളറിലേക്ക് എത്തും.
ഗതാഗതച്ചെലവുകൾ ഭാരിച്ച നിലയിൽ വർധിക്കുന്നത് പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകൾ വർധിക്കുന്നതിനും കാരണമാകും. യൂറോപ്യൻ യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ താരിഫ് ബ്രെക്‌സിറ്റിനെ തുടർന്ന നിലവിൽ ഉയർന്ന നിലയിലാണ്. യുദ്ധം ആസന്നമായാൽ വില ഇനിയും ഉയരും.
വാഹന സാങ്കേതിക മേഖലയും പ്രതിസന്ധി നേരിടും. നിലവിൽ തന്നെ വോൾവോയ്ക്കും, ടെസ്ലയ്ക്കും വിതരണ ശൃംഖലയിലുണ്ടായ തടസം മൂലം പാർട്‌സുകൾ ലഭിക്കുന്നതിന് തടസം നേരിട്ടിരുന്നു. യുദ്ധം കനത്താൽ ലോകമെമ്പാടുമുള്ള സർവ മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.