കൊച്ചി:മുനമ്പം ഭൂസംരക്ഷണസമരത്തെ പിന്തുണച്ച് ബിജെപി.പാർട്ടി സംസ്ഥാന സമിതിയംഗം അഡ്വ. ഷോൺ ജോർജിൻ്റെ നേതൃത്വത്തിൽ ഇന്ന് മുനമ്പത്ത് സന്ദർശനം നടത്തി.‘Waqf Board laid unlawful claim on 600 families’ land in Munambam’
മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തെ ബിജെ പി പിന്തുണക്കുമെന്ന് ഷോൺ പറഞ്ഞു. വഖഫ് ബോർഡ് അനധികൃതമായി അവകാശവാദമുന്നയിക്കുന്നതാണ് മുനമ്പത്തെ 400 ഏക്കറോളം വരുന്ന ഭൂമി.
ഇവിടെ മൂന്ന് തലമുറകളായി താമസിക്കുന്ന 600 ഓളം കുടുംബങ്ങളിലെ അംഗങ്ങൾ ജനിച്ചു വളർന്ന ഭൂമിയിൽ ജീവിക്കുന്നതിനു വേണ്ടി നടത്തുന്ന സമരത്തിൽ ബിജെപിയും പങ്കാളികളാകുമെന്ന്സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു എന്നിവർ അറിയിച്ചു.
ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്റെ നിർദ്ദേശാനുസരണം മുനമ്പത്ത് സമരസമിതി നേതാക്കളെ സന്ദർശിച്ച ശേഷം ബിജെപി ജില്ലാ ഓഫീസിൽ വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അവർ.
തീവ്രവാദ സംഘടനകളിൽ പെട്ടവരാണ് ഇപ്പോൾ വഖഫ് വസ്തുവാണെന്ന പേരിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
മുനമ്പം വഖഫ് സംരക്ഷണ സമിതിയുടെ പേരിൽ ഈ ഭൂമിയുടെ അവകാശത്തിനായി അപേക്ഷ നൽകിയവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു കൊണ്ടുള്ള കെ.സി.ബി.സി യുടെയും ബിഷപ്പു കൗൺസിലിന്റെയും നിലപാടുകളെ ബി ജെ പി നേതാക്കൾ സ്വാഗതം ചെയ്തു.
ക്രൈസ്തവസഭകൾ പരസ്യമായി വഖഫ്ഭേദഗതി ബില്ലിനെ പിന്തുണക്കാൻ തയ്യാറായ സാഹചര്യത്തിൽ എൽ.ഡി.എഫ് – യുഡിഎഫ് മുന്നണികളും അവരുടെ വോട്ടു നേടി ജനപ്രതിനിധികളായവരും നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, ജില്ലാ ജന. സെക്രട്ടറി എം.പി ജെയ്സൺ തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
മുനമ്പത്തുകാരുടെ അപേക്ഷയാണ്, ഞങ്ങളെ കുടിയിറക്കരുതേ…
ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കുംവേണ്ടി ഇന്ത്യ മുഴുവനും വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുമോ?’ 2024 ജൂലൈ 26 ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ഗുര്‍ബാന്‍ സിങ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ഇപ്പോൾ ആ ചോദ്യം ചോദിക്കുന്നത് മുനമ്പം നിവാസികളാണ്.
വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്. ഇക്കാര്യം രാജ്യം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങള്‍ക്ക് വഖഫ് നിയമങ്ങളുടെ പേരില്‍ നീതി നിഷേധിക്കപ്പെടുകയാണെന്നാണ് വിമർശനം.
എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലുള്ളവർ തലമുറകളായി താമസിച്ച് വരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശ വാദം ഉന്നയിച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്.
600 ഓളം നിർധനരായ മത്സ്യതൊഴിലാളികളായ കുടുംബങ്ങളാണ് ഇന്ന് കുടിയൊഴുപ്പിക്കൽ ഭീഷണി നേരിടുന്നത്. മാത്രമല്ല ഇടവകപ്പള്ളിയും കോൺവെന്റും ഉൾപ്പെടെ ഒഴിപ്പിക്കൽ ഭീഷണിയിലാണ്. രാജ്യത്തെമ്പാടും വഖഫ് ബോർഡിന്റെ അവകാശവാദം കാരണം ഭീഷണി നേരിടുന്ന ജനങ്ങളെ പരിഗണിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമായി.
വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുമെന്ന പേടിയിലാണ് ഇവിടത്തെ പാവപ്പെട്ട ജനങ്ങൾ. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് വിമർശനം.
വഖഫ് സ്വത്തെന്ന പേരിൽ വൈപ്പിനിലെ മുനമ്പം കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദികമന്ദിരവും സെമിത്തേരിയും കോൺവെന്റും ഉൾപ്പെടെ പ്രദേശത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നതിൽ ലത്തീൻ കത്തോലിക്കാസഭ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
വില സ്വീകരിച്ച് ഫറൂഖ് കോളേജ് രജിസ്റ്റർ ചെയ്തുനൽകിയ ഭൂമിക്കുള്ള കരമടച്ച് കൈവശംവച്ചു പോന്ന സ്വത്തിനുള്ള അവകാശം പുന:സ്ഥാപിക്കണമെന്നാണ് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി )വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടത്.
1989 മുതൽ ഇവിടത്തെ താമസക്കാർ കോളേജിൽ നിന്ന് വിലകൊടുത്തു ഭൂമി തീറുവാങ്ങി ആധാരം പോക്കുവരവ് ചെയ്ത് താമസിക്കുകയാണ്. 35 വർഷത്തിനു ശേഷം വഖഫ് ബോർഡ് സ്ഥലത്തിന് അവകാശവാദം ഉന്നയിച്ചത് അന്യായമാണെന്ന് കൗൺസിൽ പറയുന്നു.
ഒരു ഭൂമി വഖഫ് ആണോ എന്ന് അന്വേഷിക്കുന്നതിനും നിശ്ചയിക്കുന്നതിനും വഖഫ് ബോർഡുകളെ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്.
1951മുതൽ ഫറൂഖ് കോളേജ് അധികൃതരിൽ നിന്നും വിപണി വില നല്കി വാങ്ങി അനുഭവിച്ചുവരുന്ന മുനമ്പത്തെ ഭൂമിയിലുള്ള അവകാശം നിഷേധിച്ച് കേരള വഖഫ് ബോർഡ് സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരി ക്കാനാവില്ലെന്ന് കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ പറയുന്നു.
1995ലെ വഖഫ് നിയമം ഭരണഘടനാതത്വങ്ങൾക്ക് അനുസൃതമായി ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങളും സമർപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ലോക്സഭ സെക്രട്ടറിയേറ്റിനാണ് കത്ത് അയച്ചത്.
ഏത് ഭൂമിയിലും അവകാശവാദം ഉന്നയിക്കുന്ന വഖഫ് നിയമം ഭേദഗതി ചെയ്യേണ്ടതാണെന്നാണ് ആർച്ച് ബിഷപ്പ് കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.
32 വഖഫ് ബോര്‍ഡുകളാണ് 1995 മുതല്‍ ഇന്ത്യയില്‍ നിലവിലുള്ളത്. ഇന്ന് ഇന്ത്യയില്‍ വഖഫിനു കീഴില്‍ എട്ടു ലക്ഷം ഏക്കര്‍ ഭൂമിയിലായി 872,292 രജിസ്റ്റേര്‍ഡ് സ്ഥാവരജംഗമ വസ്തുക്കളാണുള്ളത്. ഇന്ത്യന്‍ സൈന്യത്തിനും റെയില്‍വേക്കും ശേഷം ഏറ്റവും കൂടുതല്‍ വസ്തുവകകളുള്ളത് വഖഫ് ബോര്‍ഡിനാണ്.
1995ല്‍ പാസാക്കിയ നിയമമനുസരിച്ച്, യാതൊരു രേഖയുമില്ലാതെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളില്‍ ഉള്ള വസ്തുവകകളുടെ രേഖകള്‍ ഹാജരാക്കാന്‍ ബാധ്യതയുള്ളത് ആ പ്രദേശവാസികള്‍ക്കാണ്.
അവര്‍ തെളിവുകളുമായി പോകേണ്ടത് കോടതിയിലേക്കല്ല, വഖഫ് ട്രിബ്യൂണല്‍ കോര്‍ട്ടിലേക്കാണ് എന്നതാണ് മറ്റൊരു വസ്തുത.
തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം
വഖഫ് ബോർഡ് അവകാശവാദങ്ങൾ ഉയർത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെറായി, മുനമ്പം, പള്ളിക്കൽ പ്രദേശത്തെ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902ലാണ്. അക്കാലത്ത് തിരുവിതാംകൂർ രാജാവ്, ഗുജറാത്തിൽ നിന്ന് കേരളത്തിലെത്തിയ അബ്ദുൽ സത്താർ മൂസ ഹാജി സേട്ടിന് 404 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കുകയുണ്ടായി. അക്കാലത്തിനും വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം.
പിന്നീട് 1948ൽ അദ്ദേഹത്തിന്‍റെ പിൻഗാമിയായ സിദ്ദിഖ് സേട്ട് ഈ ഭൂമി രജിസ്റ്റർ ചെയ്തു വാങ്ങി. 50 വർഷങ്ങൾക്കിടെ ആ ദ്വീപ് മേഖലയിൽ പല ഭാഗങ്ങളിലായി ഒട്ടേറെ ഭൂമി കടലേറ്റം മൂലം നഷ്ടമായിരുന്നു. പ്രത്യേകിച്ച്, 1934ൽ ഉണ്ടായ ശക്തമായ കാലവർഷവും കടൽക്ഷോഭവും “പണ്ടാര കടപ്പുറം’ എന്നറിയപ്പെട്ടിരുന്ന ഒരു കടപ്പുറത്തെ പൂർണമായി ഇല്ലാതാക്കി.
സേട്ടിന് മഹാരാജാവ് പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ വലിയൊരുഭാഗം അവിടെയായിരുന്നു. പിൽക്കാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട ഭൂമിയിൽ മത്സ്യത്തൊഴിലാളികൾ ഒരു നൂറ്റാണ്ടോളമായി താമസിച്ചുവന്നിരുന്ന പ്രദേശങ്ങളും ഉൾപ്പെട്ടു.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ഭൂമി സിദ്ദിഖ് സേട്ട് 1950 നവംബർ ഒന്നാംതിയ്യതി ഫാറൂഖ് കോളെജ് മാനെജ്‌മെന്‍റിന് കൈമാറി (1948ലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ഫാറൂഖ് കോളെജിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്).
ഫാറൂഖ് കോളെജിന്‍റെ തുടക്കക്കാരനായിരുന്ന ചാവക്കാട് സ്വദേശി മൗലവി അബ്ദുള്ള അഹമ്മദ് അലിയുമായി സിദ്ദിഖ് സേട്ടിന് ഉണ്ടായിരുന്ന അടുപ്പമാണ് ഭൂമി കോളെജിന് നൽകാനുള്ള കാരണമെന്നു പറയപ്പെടുന്നു.
എന്നാൽ, 404 ഏക്കറുണ്ടായിരുന്ന ഭൂമി കടൽശോഷണം സംഭവിച്ച് വർഷങ്ങൾ കൊണ്ട് നാലിലൊന്നായി ചുരുങ്ങിയത് മനസിലാക്കി അത്തരമൊരു ഭൂമി കൈവശം വച്ചിട്ടു കാര്യമില്ല എന്ന ചിന്ത കൂടി സേട്ടിന് ഉണ്ടായിരുന്നതായി സൂചനകളുണ്ട്.
എന്നാൽ, ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഫാറൂഖ് കോളെജ് മാനെജ്‌മെന്‍റ് ഈ ഭൂമി ഉപയോഗിക്കരുത്, ഫാറൂഖ് കോളെജ് ഏതെങ്കിലും കാലത്ത് ഇല്ലാതാകുന്ന പക്ഷം അന്ന് ഈ ഭൂമിയുണ്ടെങ്കിൽ തന്‍റെ സന്തതി പരമ്പരയ്ക്ക് അത് തിരികെ ലഭിക്കണം എന്നീ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ആധാരമാണ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, അറിഞ്ഞോ അറിയാതെയോ “വഖഫ് ‘ എന്ന ഒരു വാക്ക് ആധാരത്തിൽ എഴുതിച്ചേർത്തിരുന്നു.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാരായിരുന്ന ചില കുടുംബങ്ങൾ താലൂക്ക് ഓഫീസിൽ നിന്ന് കുടികിടപ്പ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭിക്കാൻ ആ സർട്ടിഫിക്കറ്റ് സഹായകമാകും എന്നതിനാലാണ് പ്രദേശവാസികൾ അപ്രകാരം ചെയ്തത്.
ഏതാനും വർഷങ്ങൾക്ക് ശേഷം ഭൂവിനിയോഗം സംബന്ധിച്ച ചില തർക്കങ്ങളെ തുടർന്ന് ഫാറൂഖ് കോളെജ് മാനെജ്‌മെന്‍റും തദ്ദേശവാസികളും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഈ കേസ് കുറേക്കാലം തുടർന്നു. ഭൂമി ഫാറൂഖ് കോളെജിന് ഇഷ്ടദാനം കിട്ടിയതാണ് എന്ന വിലയിരുത്തലിനെ തുടർന്ന് പിന്നീടുള്ള കോടതി ഉത്തരവുകൾ പ്രദേശവാസികൾക്ക് അനുകൂലമായില്ല.
നുറു രൂപയിൽ താഴെ വിലയുള്ളപ്പോൾ സെന്‍റിന് 250 രൂപ നൽകി ഭൂമി വിലയ്ക്ക് വാങ്ങുന്നു
1975ൽ പ്രദേശവാസികൾ കുടിയാൻ സംഘം രൂപീകരിക്കുകയും പറവൂർ മുൻസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ആ കേസ് 12 വർഷം തുടർന്നു. നീണ്ട 34 വർഷങ്ങൾക്ക് ശേഷം ഒത്തുതീർപ്പ് പ്രകാരം 1987 ൽ ഫാറൂഖ് കോളെജ് മാനെജ്‌മെന്‍റിന് കൂടിയ വില കൊടുത്ത് അന്നുണ്ടായിരുന്ന കുടികിടപ്പുകാർ അവർ ഒരു നൂറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന ഭൂമി വാങ്ങി. സെന്‍റിന് 250 രൂപ പ്രകാരമാണ് അന്ന് അവർ നൽകിയത്. അന്ന് സമീപപ്രദേശങ്ങളിൽ പലയിടങ്ങളിലും സ്ഥലത്തിന് 100 രൂപയിൽ താഴെ മാത്രമായിരുന്നു വില.
എങ്കിലും കാലങ്ങളായി അവിടെ ജീവിച്ചു പോന്ന മത്സ്യത്തൊഴിലാളികൾ എന്ന നിലയിൽ തൊഴിലിനെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ വലിയ വില കൊടുക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് ഫാറൂഖ് കോളെജിന്‍റെ മാനേജിങ് കൗൺസിൽ സെക്രട്ടറി ഹസൻകുട്ടി സാഹിബ് ഒപ്പിട്ട 280ഓളം ആധാരങ്ങളാണ് 1989 മുതൽ 1993 വരെയുള്ള കാലത്ത് രജിസ്റ്റർ ചെയ്തത്.
കരമടയ്ക്കാൻ വില്ലേജ് ഓഫിസിലെത്തിയപ്പോൾ പറയുന്നു അത് വഖഫ് ഭൂമിയാണെന്ന്
പിന്നീടുള്ള മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് പ്രദേശം നല്ല രീതിയിൽ വികസിച്ചു. നൂറുകണക്കിന് കോൺക്രീറ്റ് വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിർമിക്കപ്പെട്ടു. റോഡുകളും പാലങ്ങളും പണിതു. അങ്ങനെയിരിക്കെയാണ് സമാധാനമായി ജീവിച്ചുപോന്ന ഒരു ജനതയ്ക്ക് പെട്ടെന്ന് മറ്റൊരു വെല്ലുവിളി നേരിടേണ്ടതായി വന്നത്.
2022 ജനുവരിയിൽ കരമടയ്ക്കാൻ വില്ലെജ് ഓഫിസിലെത്തിയ ഒരാൾക്ക് അതിന് കഴിഞ്ഞില്ല. അത് വഖഫ് ഭൂമിയാണ് എന്നൊരു ഓർഡർ തഹസിൽദാരിൽ നിന്ന് എത്തിയിരുന്നതാണ് തടസത്തിന് കാരണമായത്. പിന്നീടുള്ള അന്വേഷണത്തിലാണ് 2019ൽ തന്നെ ഇത്തരം നീക്കങ്ങൾ വഖഫ് ബോർഡ് ആരംഭിച്ചിരുന്നതായി പ്രദേശവാസികൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ, ഭൂമിയുടെ നിലവിലെ ഉടമസ്ഥരായ അവരിലാർക്കും ഒരു നോട്ടീസ് പോലും ലഭിച്ചിരുന്നില്ല.
പിന്നീട് ജനപ്രതിനിധികളുമായി ബന്ധപ്പെടുകയും ഒട്ടേറെ ചർച്ചകൾ നടത്തുകയും ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്ത ശേഷമാണ് 600ഓളം വരുന്ന കുടുംബങ്ങൾക്ക് കരമടയ്ക്കാൻ അനുമതി ലഭിക്കുന്നത്.
എന്നാൽ, കരമടയ്ക്കാനും പോക്കുവരവ് നടത്താനും അനുവദിച്ചു കൊണ്ട് ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചതിന് പിന്നാലെ വഖഫ് ബോർഡിലെ രണ്ട് അംഗങ്ങൾ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനെ തുടർന്ന് ആ ഓർഡർ സ്റ്റേ ചെയ്യപ്പെട്ടു. നിലവിൽ 2022 മുതൽ പലപ്പോഴായി പ്രദേശവാസികൾ ഫയൽ ചെയ്ത 5 കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഈ ഭൂമി വഖഫ് ബോർഡിന്‍റെ രേഖകളിൽ ഉൾപ്പെട്ടതിനാലും, കേസുകൾ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണെടുക്കാനോ ഉടമസ്ഥർക്ക് കഴിയുന്നില്ല. വലിയ പണം മുടക്കി ഹൈക്കോടതിയിൽ കേസ് നടത്തേണ്ടിവരുന്നത് നിർധനരായ മുനമ്പം നിവാസികൾക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്.
കോടതിയിലെ വാദങ്ങൾ
വഖഫായി നല്കുന്ന ഭൂമിക്ക് ദാതാക്കൾ നിബന്ധനകൾ നിഷ്കർഷിക്കാൻ പാടില്ല എന്നതാണ് ചട്ടം. എന്നാൽ, ഫാറൂഖ് കോളെജിന് രജിസ്റ്റർ ചെയ്തുനൽകിയിരിക്കുന്ന ആധാരം നിബന്ധനകളോടു കൂടിയതാണ്. കോളെജ് എന്നെങ്കിലും ഇല്ലാതാകുന്ന പക്ഷം അന്ന് അവശേഷിക്കുന്ന ഭൂമി ആദ്യ ഉടമസ്ഥന്‍റെ അനന്തരാവകാശികൾക്ക് നൽകണമെന്ന വ്യവസ്ഥ ആധാരത്തിലുണ്ട്. അതിനാൽ, ഇപ്പോഴത്തെ “വഖഫ് ‘ അവകാശവാദങ്ങൾ നിലനിൽക്കില്ല എന്നതാണ് കോടതിക്ക് മുന്നിലുള്ള പ്രധാന വാദം.
ഫാറൂഖ് കോളെജിന് ഗിഫ്റ്റ് ആയി ലഭിച്ച ഭൂമിയെന്ന് മുൻ കോടതിവിധികളിൽ പലപ്പോഴും പരാമർശിക്കപ്പെട്ടിട്ടുള്ളതിനാൽ അത്തരമൊരു ഭൂമി “വഖഫ് ‘ എന്ന് സ്ഥാപിക്കാനാവില്ല. വഖഫ് നിയമത്തിൽ 2013 ൽ നടത്തിയ ഭേദഗതികൾ പ്രകാരം, ഒരു ഭൂമി “വഖഫ് ‘ എന്ന് സ്ഥാപിക്കണമെങ്കിൽ 3 വർഷത്തിനുള്ളിൽ ക്ലെയിം ചെയ്യണമെന്നുണ്ട്. എന്നാൽ 2019ലാണ് മുനമ്പം നിവാസികളുടെ ഭൂമി “വഖഫ് ‘ ആണെന്നുള്ള അവകാശം വഖഫ് ബോർഡ് ഉയർത്തിയിട്ടുള്ളത്. എന്നാൽ, ഭൂമിയുടെ നിലവിലെ ഉടമസ്ഥരെ അറിയിച്ചുകൊണ്ടുള്ള ഒരു നിയമാനുസൃത നീക്കവും ഉണ്ടായിട്ടില്ലെന്ന് നിയമ വിദഗ്ദർ പറയുന്നു.
വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തവിധം അല്ലാഹുവിനു സമർപ്പിക്കപ്പെട്ടത് എന്നാണ് “വഖഫ് ‘ എന്ന വാക്കിന്‍റെ അർഥം.
1995ൽ ഇന്ത്യയിൽ നിലവിൽ വന്ന വഖഫ് നിയമപ്രകാരം ഏതെങ്കിലും ഒരു സ്ഥലത്തിന് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അതിസങ്കീർണമായ നിയമ നടപടികളിലേക്കാണ് പിന്നീട് നീങ്ങുക. വേണ്ടവിധത്തിലുള്ള കോടതി, സർക്കാർ ഇടപെടലുകൾ തക്കസമയത്ത് ഉണ്ടായില്ലെങ്കിൽ സ്ഥലം എന്നത്തേയ്ക്കുമായി വഖഫ് ബോർഡിന്‍റേതായി മാറാറുണ്ട്.
ഈ ഗുരുതരമായ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ മുതൽ പ്രദേശവാസികളും അവരുടെ പ്രതിനിധികളും ജനപ്രതിനിധികളെയും സർക്കാർ സംവിധാനങ്ങളെയും രാഷ്‌ട്രീയ നേതൃത്വങ്ങളെയും പലവിധത്തിൽ സമീപിച്ചു. വിഷയം പരിഹരിച്ചുതരാം എന്നുള്ള ജനപ്രതിനിധികളുടെ ഉറപ്പിലാണ് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് പോകാതിരുന്നത്.
എന്നാൽ ആ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. കോടതിയിലെ കേസുകൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിന് പലവിധത്തിലുള്ള തടസങ്ങൾ നേരിടുന്നതാണ് മറ്റൊരു പ്രതിസന്ധി. 2023 ജൂലൈയിലാണ് അവസാനമായി കോടതിയിൽ വാദം നടന്നത്.
നിലവിൽ തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സർവെകൾ ആ പ്രദേശത്ത് നടന്നിട്ടുണ്ട്. തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നടക്കുമ്പോൾ കേസിൽ ഉൾപ്പെട്ട ഭൂമി ആയതിനാൽ അനേകർ നഷ്ടപരിഹാരം പോലും ലഭിക്കാതെ തെരുവിലേയ്ക്ക് ഇറങ്ങേണ്ട സാഹചര്യം ഉടലെടുത്തേക്കാമെന്ന് മുനമ്പത്തുകാർ പറയുന്നു.
അതസമയം തന്നെ, മുനമ്പത്ത് സംഭവിക്കുന്നതുപ്പോലുള്ള നീക്കങ്ങൾ ഇനി ഒരിക്കലും രാജ്യത്ത് ഒരിടത്തും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഗവർമെന്‍റ് സ്വീകരിക്കണം. പൊതുജന ജീവിതത്തെ ദുഃസഹമാക്കുന്ന, പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന, മാനുഷിക പരിഗണനയക്കു പോലും പ്രാധാന്യം നൽകാത്ത സംവിധാനങ്ങൾ – ഏതു നിയമത്തിന്‍റെ പേരിലായാലും – തിരുത്തപ്പെടണമെന്നുമാണ് പ്രദേശവാസികളുടെ അഭിപ്രായം.
വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമനിർമാണത്തിന് മോദിസർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 1995ലെ കേന്ദ്രവഖഫ് നിയമത്തിൽ നാൽപ്പതോളം ഭേദഗതി നിർദേശിക്കുന്ന ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും.
ബിൽ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. വഖഫ് ബോർഡുകളുടെ സ്വയംഭരണത്തെ ബാധിക്കുന്ന നിർദേശങ്ങളാണ് ബില്ലിലുള്ളത്. വസ്തുവകകൾ വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള ബോർഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് പ്രധാന ഭേദഗതി. സ്വത്ത് വഖഫ് ബോർഡ് ഏറ്റെടുക്കാനുള്ള നടപടികൾ കൂടുതൽ കർക്കശമാക്കും.
സ്വത്ത് വഖഫ് ഏറ്റെടുക്കുന്നതിനു മുമ്പ് സർക്കാർ ഏജൻസികളുടെ പരിശോധന നിർബന്ധമാക്കും. വഖഫ് സ്വത്തുക്കളിൽ ജില്ലാ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ഏർപ്പെടുത്താനും നിർദേശമുണ്ട്. കേന്ദ്രവഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡിന്റെയും ഘടനയിലും മാറ്റം വരുത്തും.
വഖ്ഫ് സ്വത്തിലുള്ള തർക്കങ്ങളിലും പരിശോധന ഉണ്ടാകും. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മുസ്ലിം സമുദായത്തിന്റെ വഖഫ് സ്വത്തിലേക്ക് കൈകടത്താനുള്ള ഭേദഗതി ബില്ലുമായി കേന്ദ്രം എത്തുന്നത്. വഖഫ് ബോർഡുകളുടെ കീഴിലുള്ള പല പൈതൃക സ്വത്തുക്കളിലും സംഘടനകൾ അവകാശവാദമുന്നയിക്കുന്നതിനിടെയാണ് പുതിയ നീക്കം.
ദാനമായി ലഭിച്ചതും വിജ്ഞാപനം ചെയ്യപ്പെട്ടതുമായി വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും അതിൽ നിന്നുള്ള വരുമാനം മുസ്ലിംവിഭാഗത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന വഖഫ് ബോർഡുകൾക്ക് കീഴിൽ രാജ്യത്ത് 9.4 ലക്ഷം ഏക്കറിലായി 8.7 ലക്ഷം വസ്തുവകകളുണ്ട്