രണ്ടാം ലോക മഹായുദ്ധവും തുടർന്നു വന്ന ഭക്ഷ്യക്ഷാമവും സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിക്കാൻ കുടിയേറിയ കർഷകരുടെ മണ്ണാണ് ഇടുക്കി. മീനച്ചിൽ , കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ നിന്നും എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്നും കൃഷിക്കായി കർഷകർ കാളവണ്ടിയിലും നടന്നും ഇടുക്കിയിലെത്തി. (Will it be only the elderly and closed houses in Idukki?)
അവർ കാട്ടാനയോടും പാമ്പിനോടും മാറാരോഗങ്ങളോടും പടവെട്ടി. പലരും ആവശ്യമായ ചികിത്സ കിട്ടാതെയും വന്യമൃഗങ്ങളുടെ ആക്രമണത്തിലും മരിച്ചുവീണു. ശേഷിച്ചവർ വനം വെട്ടിത്തെളിച്ച് കൃഷിയിറക്കി. മണ്ണിനെ പൊന്നാക്കി അവരും രണ്ടാം തലമുറയും വലിയ നേട്ടം കൊയ്തു.
” കട്ടപ്പനയിൽ നിന്നും കുരുമുളകും ഏലക്കായുമായി കോട്ടയത്ത് എത്തി വിറ്റ് കിട്ടിയ പണത്തിന് ഒരു ജീപ്പും വാങ്ങി തിരികെയെത്തി ” എന്ന ഓർമകൾ കുടിയേറ്റക്കാരുടെ ഒന്നാം തലമുറ വിവരിച്ചിരുന്നു.
കുടിയേറ്റ കർഷകരുടെ രണ്ടാം തലമുറയുടെ കാലം ഇടുക്കിയിൽ വാണിജ്യ നഗരങ്ങൾ ഉയർന്നു. അടിമാലി, വണ്ടിപ്പെരിയാർ, കട്ടപ്പന, കുമളി, അണക്കര, തുടങ്ങിയ വാണിജ്യ നഗരങ്ങൾ മലഞ്ചരക്ക് വിപണിയെ ആശ്രയിച്ച് നില നിന്നവയായിരുന്നു. ഏലക്കയും, കുരുമുളകും, കാപ്പിക്കുരുവും ഇവിടേയ്ക്ക് ഒഴുകി.
എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാര്യങ്ങൾ അത്ര സുഗമമല്ല. കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. പിന്നാലെ മലഞ്ചരക്ക് വസ്തുക്കളുടെ വിലത്തകർച്ച രൂക്ഷമായ വന്യജീവിയാക്രമണങ്ങൾ ഇവ കുടിയേറ്റ നഗരങ്ങളെയും സമീപ ഗ്രാമങ്ങളെയും തളർത്തി.
നഗരങ്ങളിൽ തൊഴിലവസരങ്ങളും കുറഞ്ഞു. ഇതോടെ കൃഷികൊണ്ട് പിടിച്ചു നിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ കുടിയേറ്റ കർഷകരുടെ മൂന്നാം തലമുറ സ്വപ്‌നഭൂമികൾ തേടി വിദേശത്തേയ്ക്ക് ഒഴുകാൻ തുടങ്ങി. യു.കെ,ജർമനി, കാനഡ, യു.എസ്… തുടങ്ങി റഷ്യയിലേക്ക് വരെ പോയത് പതിനായിരങ്ങൾ.. ഇനിയും വിദേശത്തേയ്ക്ക് കുടിയേറ്റം ലക്ഷ്യമിട്ട് പഠനങ്ങൾ നടത്തുന്നതും ഏറെ യുവാക്കൾ..
ഒരു കാലത്ത് സജീവമായിരുന്ന ഇടുക്കിയിലെ പി.എസ്.സി. പരിശീലന കേന്ദ്രങ്ങളിൽ ഇന്ന് വളരെക്കുറച്ച് ഉദ്യോഗാർഥികളാണ് എത്തുന്നത്. എന്നാൽ വിദേശപഠനത്തിനും വിസ ഏർപ്പാടിനും സഹായിക്കുന്ന ഏജൻസികൾക്ക് കൊയ്ത്തുകാലമാണ്.
43,000 മാത്രം ജനസംഖ്യയുള്ള ഇടുക്കിയിലെ വാണിജ്യ കേന്ദ്രമായ കട്ടപ്പനയിൽ ചെറുതും വലുതുമായ 12 വിദേശപഠന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. വിദേശമോഹം മുതലെടുത്ത് വിസ തട്ടിപ്പ് സംഘങ്ങളും ഒളിഞ്ഞു പ്രവർത്തിക്കുന്നു. യുവതലമുറ നാടുവിടുന്നതോടെ ഇടുക്കിയിലെ നഗരങ്ങളിലും ഇന്ന് തിരക്ക് കുറവാണ് .
ഒരു സമയത്ത് സീറ്റ് ലഭിക്കാൻ ശിപാർശ ആവശ്യമായിരുന്ന കോളേജുകൾ ഇന്ന് വിദ്യാർഥികളെ ലഭിക്കാൻ പാടുപെടുന്ന അവസ്ഥയിലാണ്. അവധി ദിനങ്ങളിൽ തെരുവുകളിൽ അന്യ സംസ്ഥാന തൊഴിലാളികളെ മാത്രമാണ് കാണാനാകുക. പല നഗരങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികൾ സ്വന്തമായി വ്യാപാര സ്ഥാപനങ്ങളും തുടങ്ങി.
വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്ക് തുടർന്നാൽ രണ്ടു പതിറ്റാണ്ടിനുള്ളിൽ വയോധികർ മാത്രമാകുന്ന നാടായി ഇടുക്കിയുടെ വിവിധ പ്രദേശങ്ങൾ മാറിയേക്കാം…