കൊച്ചി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി റിട്ട.ജീവനക്കാരന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ തുറന്ന കോടതിയിൽ വിളിച്ച് വരുത്തി സിംഗിൽ ബെഞ്ച് വിശദീകരണം തേടി. പെൻഷൻ എന്ത് കൊണ്ട് നൽകിയില്ലെന്ന് അഭിഭാഷകനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.(Ex-KSRTC employee commits suicide due to suspension of pension; High Court intervened)
രണ്ട് ദിവസത്തിനകം പെൻഷൻ നൽകാൻ നടപടിയെടുക്കും എന്നായിരുന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചത്. പെൻഷൻ നൽകുന്നതിൽ വീഴ്ച ഇനി ആവർത്തിക്കരുത് കോടതി പറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷൻ ഉടൻ നൽകിയില്ലെങ്കിൽ ഗതാഗത സെക്രട്ടറിയെയും, ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ച് വരുത്തുമെന്ന സിംഗിൽ ബെഞ്ച് ഉത്തരവ് നിലനിൽക്കെയാണ് കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തത്.
കേസ് വരുന്ന 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 20ന് ആണ് കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. പെൻഷൻ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.