കൊച്ചി: ഭർത്താവ് മൂന്നു വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം.The High Court directed to file a case against the woman who filed a false complaint that her husband had sexually abused her three-year-old daughter
തിരുവനന്തപുരം ആറ്റിങ്ങൽ കോടതിയിൽ കുട്ടിയുടെ പിതാവിനെതിരായ കേസുകളുടെ തുടർനടപടികൾ റദ്ദാക്കി ഗൈക്കോടതി ഉത്തരവിറക്കി.
യുവതി ഭർത്താവിനെതിരെ നൽകിയ പരാതി വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണന്റെ ഉത്തരവ്.
കുട്ടിയുടെ പിതാവിനെതിരെ മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ തുടർ നടപടികൾ റദ്ദാക്കാനും മാതാവിനെതിരെ കേസെടുക്കാനുമാണ് കോടതിയുടെ നിർദ്ദേശം.
സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
‘അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്നും, അച്ഛനെയാണ് കൂടുതൽ ഇഷ്ട”മെന്നും മജിസ്ട്രേറ്റ് കോടതിയിൽ കുട്ടി നൽകിയ മൊഴി തന്നെ ശക്തമായ തെളിവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വ്യാജ പരാതിയിൽ പിതാവിനുണ്ടായ മനോവിഷമം വ്യക്തമാക്കാൻ കൈതപ്രത്തിന്റെ ‘സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം…” എന്ന പാട്ടും ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്.
വിവാഹത്തർക്കങ്ങൾക്ക് ബലം കിട്ടാൻ കുട്ടികളെ ആയുധമാക്കുന്ന തെറ്റായ പ്രവണത വർദ്ധിക്കുന്നതായും കോടതി വിലയിരുത്തി.
2015ലാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തു നിന്ന് വാരാന്ത്യത്തിൽ വീട്ടിലെത്തുന്ന ഭർത്താവ് മടങ്ങിയ ശേഷം മകൾ അസ്വാഭാവികമായി പെരുമാറുന്നത് താൻ ശ്രദ്ധിച്ചെന്നാണ് യുവതി പറയുന്നത്.
ഭർത്താവ് കുട്ടിയെ ഉപദ്രവിക്കുന്നത് ഒരിക്കൽ മറഞ്ഞു നിന്ന് കണ്ടതോടെ തന്റെ മാതാപിതാക്കളെ അറിയിക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി.
തട്ടിക്കയറിയ ഭർത്താവ് വിവാഹമോചന ഭീഷണിയുമായി വീട്ടിൽ നിന്നിറങ്ങി. പിന്നീട് ഭാര്യയെയും മകളെയും കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.
സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി ഭർത്താവിനെതിരേ പരാതി നൽകിയത്.