ന്യൂഡൽഹി: ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ നൽകി മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടി രൂപയുടെ പദ്ധതികളും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.(union budget 2024; bihar and andhra pradesh)
ബിഹാർ, അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്കു പ്രളയ പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികോത്പാദനം വർധിപ്പിക്കൽ, തൊഴിൽ–നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉത്പാദന–സേവന മേഖല, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്നവേഷൻ–ഗവേഷണം–വികസനം, പുതുതലമുറ വികസനം എന്നിവയാണ് ബജറ്റിന്റെ മുൻഗണനാ വിഷയങ്ങൾ.
30 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 14 വൻ നഗരങ്ങളിൽ ഗതാഗത വികസന പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. ഇന്നത്തെ സമ്പൂർണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തിൽ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിക്കും.