ഇന്നലത്തെ ഡൽഹി ക്യാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് മത്സരം ആരാധകർ ഉടനെങ്ങും മറക്കാൻ ഇടയില്ല. അതിൽ ഏറ്റവും വിവാദമായത് സഞ്ജുവിന്റെ പുറത്താക്കലായിരുന്നു. ടിവി അമ്പയറുടെ തീരുമാനം തെറ്റാണ് എന്ന് 100% സഞ്ജു ആരാധകർ വിശ്വസിക്കുന്നു. അമ്പയർ വിമർശനം കേൾക്കുമ്പോഴും അതിനൊപ്പമോ അതിനു മുകളിലോ ആക്രമിക്കപ്പെടുന്ന മറ്റൊരാൾ കൂടിയുണ്ട് ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ പാർദ് ജിൻഡാൽ. ടിവി അമ്പയറുടെ തീരുമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു ഗ്രൗണ്ടിൽ അമ്പയറുമായി സംസാരിക്കെ അകലെ വിഐപി ഗ്യാലറിയിലിരുന്ന് സഞ്ജുവിന് നേരെ ആക്രോശിക്കുകയും കയറിപോകാൻ അലറി വിളിക്കുകയും ചെയ്ത പാർദ്ധ് ഒട്ടൊന്നുമല്ല ചീത്ത വാങ്ങിക്കൂട്ടിയത്. സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ വൻ വിമർശനത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഇത്.
എന്നാൽ കാര്യങ്ങൾ തന്റെ കൈവിട്ടു പോകുകയാണെന്ന് മനസ്സിലാക്കിയാൽ ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ ഉടൻതന്നെ വിശദീകരണവുമായി രംഗത്തെത്തി. സഞ്ജു ക്രീസിൽ കളിക്കുന്ന സമയത്ത് ഡൽഹി ടീം തോറ്റുപോകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും അതിൽ നിന്നുണ്ടായ പരിഭ്രമത്തിലാണ് സഞ്ജു വീണപ്പോൾ താൻ ആഹ്ലാദം പ്രകടിപ്പിച്ചതെന്നും വിശദീകരണവുമായി പാർത്ഥ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. മത്സരത്തിനുശേഷം സഞ്ജുവുമായി സംസാരിക്കുന്ന വീഡിയോയും ഡൽഹി ടീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ സഞ്ജുവിന്റെയും രാജസ്ഥാന്റെയും ആരാധകരെ അടക്കിയിരുത്താൻ ഇതൊന്നും പോരായിരുന്നു. സോഷ്യൽ മീഡിയകളിലും ഡൽഹി ക്യാപിറ്റൽസ് പേജുകളിലും ആരാധകർ രോക്ഷം വർഷിക്കുകയാണ്.