വനത്തിൽ കാണാതായ വയോധികയെ ഇതുവരെ കണ്ടെത്താനായില്ല. പകൽ മുഴുവൻ വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിരപ്പള്ളി വാച്ചുമരം കോളനിയിലെ താമസക്കാരിയായ അമ്മിണിയെ(70) ആണ് തിങ്കളാഴ്ച വൈകിട്ട് മുതൽ കാണാതായത്.
അന്ന് വൈകിട്ട് തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും നീണ്ട തിരച്ചിൽ പിന്നീട് നിർത്തിവെച്ച് രാവിലെ കൂടുതൽ പേരെ ഉൾപ്പെടുത്തി വീണ്ടും തുടരുകയായിരുന്നു.
വിറക് ശേഖരിക്കാനായി പോയ അമ്മിണി വൈകിട്ട് നാല് മണിയോടെ മടങ്ങിയെത്തിയിരുന്നു. എന്നാൽ കോടാലി മറന്നെന്ന് പറഞ്ഞ് വീണ്ടും കാട്ടിലേക്ക് പോവുകയായിരുന്നു. ഏറെ വൈകിയും അമ്മിണിയെ കാണാതായതോടെ ബന്ധുക്കൾ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.വനംവകുപ്പിന്റെ 80 അംഗ സംഘമാണ് വനത്തിൽ തിരച്ചിൽ നടത്തുന്നത്.