ഒമ്പത് ജില്ലകളില്‍ ഇന്ന് ഇടിമിന്നലോടെ കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിളാലാണ് മഴ സാദ്ധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ഇന്നലെ ശക്തമായ വേനൽ മഴ പെയ്തിരുന്നു. ഇരുപത് മിനിട്ടോളം നഗരത്തിൽ മഴപെയ്തു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒൻപതു ജില്ലകളിൽ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.
തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 10 സെന്റീമീറ്ററിനും 55 സെന്റീമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. നാളെ 10 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.