കടലുണ്ടിപ്പുഴ മുതല്‍ ഭാരതപ്പുഴവരെ, ഏറനാടും വള്ളുവനാടും ഉള്‍പ്പെടുന്ന പൊന്നാനി. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ഒരുകാലത്ത് ലോകത്തെ വിസ്മയിപ്പിച്ച മാമാങ്കത്തിന്റെ മണ്ണില്‍ സ്ഥാനാര്‍ഥികള്‍ കച്ചമുറുക്കിക്കഴിഞ്ഞു. കച്ചവടത്തിന്റെയും അധിനിവേശത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വീര്യം കൊണ്ട് ഇന്ത്യന്‍ ചരിത്രത്തില്‍ ഇടംപിടിച്ച ഇടങ്ങളാണ് പൊന്നാനിയിലുള്ളത്. സാമൂതിരിയും കുഞ്ഞാലി മരക്കാരും കടല്‍ കടന്നുള്ള വ്യാപാരവും മാമാങ്കവും പുരാതന ചരിത്രത്തില്‍ പൊന്നാനിയെ അടയാളപ്പെടുത്തുമ്പോള്‍ വാഗണ്‍ ട്രാജഡിയും മലബാര്‍ ലഹളയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കെ കേളപ്പനും ഉള്‍പ്പെടെ ഈ മേഖലയുടെ രാഷ്ട്രീയപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നു.
അരനൂറ്റാണ്ടായി ഹരിത പതാകയല്ലാതെ മറ്റൊരു കൊടിയും മണ്ഡലത്തില്‍ പാറിയിട്ടില്ല. 1971ല്‍ എംകെ കൃഷ്ണനാണ് മണ്ഡലത്തില്‍ അവസാനമായി ജയിച്ച ഇടതുസ്ഥാനാര്‍ഥി. അന്ന് ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം. ഇത്തവണ ‘സ്വതന്ത്ര’ പരീക്ഷണം അവസാനിപ്പിച്ച് പാര്‍ട്ടി ചിഹ്നവുമായാണ് സിപിഎം കളത്തിലിറങ്ങുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ ലീഗ് നേടിയത്. ഇത്തവണ കളം മാറുമെന്ന് സിപിഎമ്മും കളിയേറെ കണ്ടതാണെന്നും ലീഗും ആണയിടുന്നു.
1977നു ശേഷം ലീഗ് സ്ഥാനാര്‍ഥികളല്ലാതെ ഇവിടെ നിന്ന് മറ്റാരും ലോക്സഭയിലേക്ക് പോയിട്ടില്ല. ലീഗിന്റെ കുത്തക തകര്‍ക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു. യുഡിഎഫ് കടപുഴകിയ 2004ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ ചേര്‍ത്തുപിടിച്ച ഒരേയൊരു മണ്ഡലമാണ് പൊന്നാനി. മലയാളിയല്ലാത്ത ഗുലാം മഹ്മൂദ് ബനാത്ത് വാലയെന്ന ജിഎം ബനാത്ത്‌വാലയില്‍ തുടങ്ങിയ വിജയക്കുതിപ്പ് ഇത്തവണയും തുടരുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മുസ്ലീം ലീഗിന്‍റെ പൊന്നാപുരം കോട്ടയാണ് പൊന്നാനി ലോക്‌സഭ മണ്ഡലം. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1962ല്‍ ഇ കെ ഇമ്പിച്ചി ബാവയിലൂടെ സിപിഐ പിടിച്ച മണ്ഡലമായിരുന്നെങ്കിലും 1977ന് ശേഷം ഇവിടെ ലീഗ് അല്ലാതെ മറ്റൊരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. ലീഗിന്‍റെ ദേശീയ മുഖങ്ങളായ ജി എം ബനാത്ത്‌വാലയും ഇബ്രാഹിം സുലൈമാൻ സേട്ടും പലകുറി മത്സരിച്ച് വിജയിച്ച പൊന്നാനി മണ്ഡലം പിന്നീട് ഇ അഹമ്മദിലൂടെയും ഇ ടി മുഹമ്മദ് ബഷീറിലൂടെയും മുസ്ലീം ലീഗിനൊപ്പം തുടര്‍ന്നതാണ് ചരിത്രം. ഇത്തവണ ഇ ടിക്ക് പകരം എം പി അബ്‌ദുസമദ് സമദാനിയാണ് പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥി.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫലം വരും മുമ്പേ മുസ്ലീം ലീഗ് വിജയമുറപ്പിച്ച മണ്ഡലമായിരുന്നു പൊന്നാനി. ഇവിടെ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞവട്ടം വന്‍ വിജയം നേടിയത് മണ്ഡലത്തിലെ യുഡിഎഫിന്‍റെയും പ്രത്യേകിച്ച് മുസ്ലീം ലീഗിന്‍റേയും കരുത്ത് കാട്ടുന്നു. 10,17,366 പേര്‍ വോട്ട് ചെയ്‌ത 2019 തെരഞ്ഞെടുപ്പില്‍ 521,824 വോട്ടുകള്‍ കരസ്ഥമാക്കിയാണ് ഇ ടി തലപ്പത്തെത്തിയത്. ഇടിക്ക് 51.30% ശതമാനം വോട്ടുകള്‍ ലഭിച്ചു. മണ്ഡലത്തിലെ മുഖ്യ എതിരാളായായിരുന്ന എല്‍ഡിഎഫിന്‍റെ പി വി അന്‍വര്‍ 3,28,551 വോട്ടുകള്‍ പിടിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി വി ടി രമയ്‌ക്ക് ലഭിച്ചത് 1,10,603 വോട്ടാണ്. എസ്‌ഡിപിഐക്കായി മത്സരിച്ച അഡ്വ. കെ സി നസീര്‍ 18,124 ഉം, സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി എ സമീറ 16,288 ഉം വോട്ടുകള്‍ നേടി. വിജയത്തോടെ പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഹാട്രിക് (2009, 2014, 2019) സ്വന്തമാക്കി.
2024ല്‍ പക്ഷേ തുടര്‍ച്ചയായ നാലാം ജയം തേടി ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തില്‍ മത്സരിക്കുന്നില്ല. മലപ്പുറവുമായി മണ്ഡലം വച്ചുമാറിയതോടെ ഇ ടിക്ക് പകരം എം പി അബ്‌ദുസമ്മദ് സമദാനിയാണ് പൊന്നാനിയില്‍ ഇക്കുറി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി. 1994 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്ന സമദാനി 2021ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ 1,14,692 വോട്ടുകളുടെ ഭൂരിപക്ഷവുമായി ലോക്‌സഭയിലെത്തിയിരുന്നു. സ്വന്തം നാട്ടിലാണ് സമദാനി ഇത്തവണ മത്സരിക്കുന്നത് എന്ന സവിശേഷതയുണ്ട്. അതേസമയം ലീഗിന്‍റെ മുന്‍ സംസ്ഥാന നേതാവ് കൂടിയായ കെ എസ് ഹംസയെയാണ് പൊന്നാനിയില്‍ സിപിഎം പൊതുസ്വതന്ത്രനായി കളത്തിലിറക്കിയിരിക്കുന്നത്. ലീഗിലെ മുന്‍ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പോരാട്ടം അതുകൊണ്ടുതന്നെ ആരവമാകും. നിവേദിത സുബ്രമണ്യനാണ് വരും തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞവട്ടം വി ടി രമ നേടിയ വോട്ടുകള്‍ കൂട്ടുകയാണ് ബിജെപിക്ക് മുന്നിലുള്ള ലക്ഷ്യം.
2024 ല്‍ ലോക്‌സഭാ തിരഞ്ഞൈടുപ്പ് കളമൊരുങ്ങുമ്പോള്‍ പൊന്നാനിയില്‍ കഥകള്‍ക്ക് മാറ്റമൊന്നുമില്ല. ഇത്തവണ സിറ്റിങ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്ക് മാറി. പൊന്നാനിയില്‍ അബ്ദുസമദ് സമദാനി മത്സരിക്കുന്നു. 2014 ലെ തന്ത്രത്തിന് സമാനമാണ് ഇത്തവണ ഇടത് പക്ഷം പയറ്റുന്നത്. അന്ന് കോണ്‍ഗ്രസിനോട് കലഹിച്ച അബ്ദുറഹ്‌മാനെങ്കില്‍ ഇത്തവണ ലീഗിനോട് പിണങ്ങിയിറങ്ങിയ കെ എസ് ഹംസ ജനവിധി തേടും. തന്ത്രങ്ങളില്‍ ചെറിയ മാറ്റം ഇരു ക്യാമ്പുകളും പയറ്റുന്നുവെന്ന് വേണം വിലയിരുത്താന്‍