ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെയും കീഴടക്കി , സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 267 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്കായി ആസ്ട്രേലിയക്കാരനായ യുവതാരം ജേക് ഫ്രേസർ മക്ഗർക് അതിവേഗ അർധസെഞ്ച്വറിയുമായി അതിശയിപ്പിച്ചെങ്കിലും ഡൽഹിയുടെ പോരാട്ടം 19.1 ഓവറിൽ 199 റൺസിൽ ഒടുങ്ങുകയായിരുന്നു. 67 റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ടി. നടരാജനാണ് ഡൽഹിയെ തകർത്തത്. ഡൽഹിക്കായി വാഷിങ്ടൺ സുന്ദർ എറിഞ്ഞ ആദ്യ നാല് പന്തും ഫോറടിച്ചാണ് പൃഥ്വി ഷാ തുടങ്ങിയത്. എന്നാൽ, അഞ്ചാം പന്തിൽ അബ്ദുൽ സമദിന് പിടികൊടുത്ത് താരം മടങ്ങി. ഭുവനേശ്വർ കുമാർ എറിഞ്ഞ രണ്ടാം ഓവറിൽ മൂന്ന് പന്തിൽ ഒരു റൺസ് മാത്രമെടുത്ത് ഡേവിഡ് വാർണറും മടങ്ങിയതോടെ ഡൽഹി തകർന്നു തുടങ്ങി. എന്നാൽ, വാഷിങ്ടൺ സുന്ദർ എറിഞ്ഞ മൂന്നാം ഓവറിൽ ജേക് ഫ്രേസർ അടിച്ചെടുത്തത് 30 റൺസാണ്. മൂന്ന് സിക്സും മൂന്നു ഫോറുമാണ് ഈ ഓവറിൽ പിറന്നത്.
അഞ്ചാം ഓവർ എറിയാനെത്തിയ പാറ്റ് കമ്മിൻസിനും കിട്ടി 20 റൺസ്. ഇതോടെ അഞ്ചോവറിൽ രണ്ടിന് 81 റൺസെന്ന നിലയിലായി. എന്നാൽ, വെറും 15 പന്തിൽ അർധസെഞ്ച്വറി കടന്ന ഫ്രേസർ ട്രാവിസ് ഹെഡ് ഇതേ കളിയിൽ കുറിച്ച അതിവേഗ അർധസെഞ്ച്വറിയെ മറികടന്നു. മായങ്ക് മാർക്കണ്ഡെ എറിഞ്ഞ ഏഴാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സടിച്ച 22കാരന് അവസാന പന്തിൽ പിഴച്ചപ്പോൾ പന്ത് വിക്കറ്റ് കീപ്പർ ഹെന്റിച്ച് ക്ലാസന്റെ ഗ്ലൗസിലൊതുങ്ങി. 18 പന്തിൽ ഏഴ് പടുകൂറ്റൻ സിക്സറുകളും അഞ്ച് ഫോറുമടക്കം 65 റൺസാണ് നേടിയത്.
22 പന്തിൽ 42 റൺസടിച്ച അഭിഷേക് പൊറേലിനെ ക്ലാസൻ സ്റ്റമ്പ് ചെയ്തതോടെ സ്കോർ നാലിന് 135 എന്ന നിലയിലായി. തുടർന്നെത്തിയ ട്രിസ്റ്റൻ സ്റ്റബ്സും (10), ലളിത് യാദവും (7) അക്സർ പട്ടേലും (6), ആന്റിച്ച് നോർജെയും (0) പൊരുതാതെ കീഴടങ്ങി. തുടക്കത്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ക്യാപ്റ്റൻ ഋഷബ് പന്ത് 35 ബാളിൽ 44 റൺസെടുത്ത് പത്താമനായി മടങ്ങിയതോടെ ഡൽഹിയുടെ പതനത്തിന് പര്യവസാനമായി. ഹൈദരാബാദിനായി മായങ്ക് മാർക്കണ്ഡെ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ട് വീതവും വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.