തിരുവനന്തപുരം: ഈസ്റ്റർ -റംസാൻ ആഘോഷങ്ങൾ കഴിഞ്ഞിട്ടും പിടിതരാതെ ചിക്കൻവില. ഈസ്റ്ററും റംസാനും വിഷുവും വന്നതോടെയാണ് വില കുത്തനെ ഉയർത്തിയത്. പിന്നീട് കുറഞ്ഞിട്ടില്ല. ഒരു കിലോ ലൈവ് ചിക്കന് തെക്കൻ കേരളത്തിൽ 170 രൂപ മുതൽ 190 രൂപ വരെയാണ് വില. 40 രൂപയാണ് രണ്ടാഴ്ചക്കിടെ വർദ്ധിച്ചത്. വടക്കൻ ജില്ലകളിൽ 220 രൂപ വരെ വാങ്ങുന്ന കടകളുണ്ട്. കെപ്കോയിൽ തൊലികളഞ്ഞ ചിക്കൻ ഒരു കിലോയ്ക്ക് 236 രൂപയാണ് വില. ബിരിയാണി കട്ട് ആണെങ്കിൽ 273 രൂപ. വടക്കൻ കേരളത്തിൽ ഇപ്പോൾ ബ്രാൻഡഡ് ചിക്കന് 253-266 രൂപയും ബോൺലെസ് ചിക്കന് കിലോയ്ക്ക് 400-420 രൂപ വരെയുമാണ് വില. കോഴിഫാമുകൾ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് അനാവശ്യമായി വില വർദ്ധിപ്പിക്കുകയാണെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ബ്രോയിലർ കോഴികളുടെ ഉത്പാദനം കുറഞ്ഞത് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോഴി ലോബികൾ മുതലെടുക്കുകയാണെന്നും വ്യാപാരികൾ ആരോപിക്കുന്നു.
സംസ്ഥാനത്ത് ഒരു ദിവസം 9 മുതൽ 10 ലക്ഷം വരെ കോഴികളുടെ കച്ചവടമാണ് നടക്കുന്നത്. പ്രദേശികാടിസ്ഥാനത്തിൽ കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാവ്യതിയാനം കാരണം കോഴികൾ ചത്തുപോകുന്നത് മുന്നിൽ കണ്ട് കോഴിവളർത്തൽ കുറച്ചതും പ്രതിസന്ധിയാണ്. ചൂട് താങ്ങാനാകാതെ നിരവധി കോഴികൾ ചാകുന്നതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.കനത്ത ചൂട് കാരണം കോഴികളുടെ തൂക്കത്തിൽ വലിയ കുറവുണ്ടാകുന്നു എന്നാണ് ഫാമുടകൾ പറയുന്നത് . ശരാശരി 3 കിലോയുണ്ടായിരുന്ന കോഴികൾക്കിപ്പോൾ രണ്ടര കിലോയിൽ താഴെയാണ് തൂക്കം കിട്ടുന്നത്. ചൂട് കൂടിയതോടെ കോഴികൾ തീറ്റയെടുക്കുന്നത് കുറയുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുന്നു. ഇതാണ് തൂക്കം കുറയാൻ കാരണം.