ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇവിടത്തെ കാര്യങ്ങൾ നോക്കാൻ ഇവിടത്തുകാർക്കറിയാം. നിയമ വാഴ്ച്ചയ്ക്കും ഭരണ നിർവഹണത്തിനും ആരുടേയും ഉപദേശം ആവശ്യമില്ലെന്നും ജഗദീപ് ധൻകർ പറഞ്ഞു. മറ്റ് രാജ്യങ്ങൾ സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ നോക്കിയാൽ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.
അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജർമ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമർശം നടത്തിയതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം. പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂർവവുമായ സാഹചര്യത്തിൽ വോട്ട് രേഖപ്പെടുത്താൻ ഇന്ത്യയില്‍ പൗരന്മാർക്ക് കഴിയണമെന്നുമായിരുന്നു ഇന്നലെ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവാണ് ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചത്. ജർമ്മനിയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചതിനു പിന്നാലെയായിരുന്നു ഐക്യരാഷ്ട്രസഭ പ്രതികരണം നടത്തിയത്.