രാംനാരായണ ഗുപ്ത എന്ന ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന് മുംബൈ പൊലീസിലെ മുൻ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ പ്രദീപ് രാമേശ്വർ ശർമ്മ ഉൾപ്പെടെയുള്ളവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി. അധോലോക തലവൻ ഛോട്ടോ രാജന്റെ അനുയായിയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
2006 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ലഖൻ ഭയ്യയെ വെർസോവയിലെ നാനാ നാനി പാർക്കിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ 13 പൊലീസുകാരുള്‍പ്പെടെ 22 പേര്‍ക്കെതിരേയാണ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നത്. 21 പ്രതികളില്‍ രണ്ടുപേര്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. 2013ല്‍ സെഷന്‍സ് കോടതി തെളിവില്ലെന്നു പറഞ്ഞ് പ്രദീപ് ശർമ്മയെ വെറുതെ വിടുകയും 21 പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 25 വർഷത്തെ സേവനത്തിനിടെ 112 ഗുണ്ടാസംഘങ്ങളെ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന, 1983 ബാച്ച് മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥനാണ് പ്രദീപ് രാമേശ്വർ ശർമ്മ. വ്യാജ ഏറ്റുമുട്ടലിൽ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്.
2008 ആഗസ്റ്റ് 11ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് റിപ്പോർട്ട് സമർപ്പിച്ചു. ഏറ്റുമുട്ടൽ വ്യാജമാണെന്നും അതിക്രൂരമായ കൊലപാതകമാണെന്നും വിലയിരുത്തി. 2009 സെപ്തംബർ 13ന് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും വിഷയം അന്വേഷിക്കാൻ അന്നത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.എം.എം പ്രസന്നയെ നിയമിക്കുകയും ചെയ്തു.2010 ഏപ്രിൽ 3ന്, എസ്.ഐ.ടി 22 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ലഖൻ ഭയ്യയുമായി റിയൽ എസ്റ്റേറ്റ് ഏജന്റ് ജനാർദൻ ഭംഗേക്ക് ചില ഭൂമി ഇടപാടുകളിൽ തർക്കം ഉണ്ടായിരുന്നു. എതിരാളിയെ ഇല്ലാതാക്കാൻ ശർമ്മയ്ക്കും സൂര്യവംശിക്കും ജനാർദനൻ കരാർ നൽകി. കേസിലെ നിർണായക സാക്ഷിയായ ഭേദയെ 2011 മാർച്ചിൽ കാണാതാവുകയും പിന്നീട് താനെയിലെ മനോർ പ്രദേശത്തുനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തതായും കുറ്റപത്രത്തിലുണ്ടായിരുന്നു.