ദക്ഷിണ കന്നഡ ജില്ലയിലെ പരിയാൽതഡ്ക ഗ്രാമത്തിൽ പ്രായമായ ദമ്പതികളെ കത്തോലിക്കാ പുരോഹിതൻ മർദ്ദിച്ചതായി റിപ്പോർട്ട്. ഗ്രിഗറി-ഫിലോമിന ദമ്പതികേള്ക്കാന് മർദ്ദനമേറ്റത്. ദമ്പതികളുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷമായ ജനരോക്ഷമാണ് ഉയരുന്നത്. ബണ്ട്വാൾ താലൂക്കിലെ പരിയാൽതഡ്കയിലെ മണേലയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ചർച്ചിലെ ഇടവക വികാരിയായ ഫാ.നെൽസൺ ഒലിവേരയാണ് വൃദ്ധ ദമ്പതികളെ മർദ്ദിക്കുന്നത്. ഫെബ്രുവരി 29 ന് ‘ഗൃഹ ആശീർവാദത്തിന്’ വീട്ടിലെത്തിയപ്പോഴാണ് സംഭവം.
വീഡിയോയിൽ, ഫാദർ ഒലിവേര ഗേറ്റിൽ ദമ്പതികളോട് സംസാരിക്കുന്നത് കാണാം, അതിനുശേഷം അയാൾ ഗ്രിഗറിയെ കോളറിൽ പിടിച്ച് വീട്ടിലേക്ക് വലിച്ചിഴക്കുന്നു. ഭർത്താവിനെ രക്ഷിക്കാനെത്തിയ ഫിലോമിനയെ വൈദികൻ ചവിട്ടുന്നു. വൈദികൻ്റെ കൂടെയുണ്ടായിരുന്ന അജ്ഞാതൻ ദമ്പതികളെ മർദിക്കുമ്പോൾ വൈദികനെ സഹായിക്കുന്നതായും കാണാം. പള്ളിക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച് ദമ്പതികളും പുരോഹിതനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും ഇതിനെത്തുടർന്നാണ് സംഭവം ഉണ്ടായത് എന്നുമാണ് സൂചന.
https://youtu.be/tnJe9grPduM?si=rZLImCuSweaOmb9f
സംഭവത്തെ തുടർന്ന് വൈദികനെ മാറ്റി പകരം മറ്റൊരാളെ നിയമിച്ചു. സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും ബന്ധപ്പെട്ട വൈദികനെ ക്രൈസ്റ്റ് ദി കിംഗ് ചർച്ചിലെ മതശുശ്രൂഷയിൽനിന്ന് മാറ്റുമെന്നും ആത്മീയ ആവശ്യങ്ങൾക്കായി മറ്റാരെയെങ്കിലും നിയോഗിക്കുമെന്നും രൂപത ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമപാലകരുമായി രൂപത സഹകരിക്കുമെന്നും സർക്കാർ വകുപ്പുകൾ മുഖേന ആരംഭിക്കുന്ന അന്വേഷണത്തിന് പുറമെ മംഗലാപുരം രൂപത വസ്തുതകളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി കാനോനിക അന്വേഷണങ്ങളും ആരംഭിക്കുമെന്നും രൂപത അധികൃതർ അറിയിച്ചു.