പിണറായി വിജയനെതിരെ മറ്റൊരു ഗുഗുതര ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ലാവ്‌ലിൻ കേസിൽ പിണറായിക്ക് ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്നാണ് ഷോണിന്റെ ആരോപണം. 2008ൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ മോഹൻ എന്ന ഉദ്യോഗസ്ഥനാണു വർഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരിക്കുന്നതെന്നും ഈ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയ്ക്കാണെന്നും ഷോൺ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഈ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സൂചിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ചതെന്നും സംഭവത്തിൽ കേന്ദ്രസർക്കാരിന് പരാതി നൽകുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
