“എൽദോസ് പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!
കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര അതിവേഗ പ്രത്യേക കോടതി വെറുതെവിട്ടു.
പരാതിക്കാരി ഉൾപ്പെടെ നാല് പ്രധാന സാക്ഷികൾ കോടതിയിൽ കൂറുമാറിയതിനെ തുടർന്നാണ് പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി കണ്ടെത്തിയത്.
കേസിൽ നിർണായക വഴിത്തിരിവായത് പരാതിക്കാരിയുടെ മൊഴിമാറ്റമായിരുന്നു. നേരത്തെ നൽകിയ പരാതിയിലും മൊഴികളിലും നിന്ന് വ്യത്യസ്തമായി, എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയിൽ പറഞ്ഞു.
പരാതിക്കാരിയോടൊപ്പം കേസിലെ മറ്റ് മൂന്ന് സാക്ഷികളും കോടതിയിൽ പ്രതികൾക്ക് അനുകൂലമായാണ് മൊഴി നൽകിയത്.
ഇതോടെ പ്രോസിക്യൂഷൻ മുന്നോട്ടുവച്ച പ്രധാന ആരോപണങ്ങൾ ദുർബലമായതായി കോടതി വിലയിരുത്തി. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ മാത്രം അടിസ്ഥാനമാക്കി കുറ്റം തെളിയിക്കാനാകില്ലെന്ന കണ്ടെത്തലിലാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
കേസിന്റെ പശ്ചാത്തലം
എറണാകുളം പറവൂർ സ്വദേശിനിയായ യുവതിയെ പല സ്ഥലങ്ങളിൽവച്ച് മൂന്ന് തവണ ബലാത്സംഗം ചെയ്തുവെന്നും പിന്നീട് സംഭവം പുറത്തുപറയും എന്ന ഭയത്തിൽ കോവളത്തെ കുന്നിൻ മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നുമായിരുന്നു ജില്ലാ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.
2022 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിഴിഞ്ഞം അടിമലത്തുറയിലെ റിസോർട്ടിലും തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിലെ വീടുകളിലുമാണ് പീഡനം നടന്നതെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
2022 സെപ്റ്റംബർ 14ന് കോവളത്ത് എം.എൽ.എയും യുവതിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കേസ് ശ്രദ്ധേയമായത്. പിന്നീട് യുവതി പൊലീസിൽ പരാതി നൽകിയതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി.
വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചുവെന്നും മദ്യപിച്ച് വീട്ടിലെത്തി ആക്രമിച്ചുവെന്നും പിന്നീട് കാറിൽ ബലമായി കോവളത്തേക്ക് കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതിയിൽ ആരോപിച്ചിരുന്നത്.
English Summary
A fast-track court in Neyyattinkara acquitted former Perumbavoor MLA Eldhose Kunnappilly in a rape case after the complainant and three key witnesses turned hostile during trial. The court said there was insufficient evidence to prove the charges.









