“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഇടത് വിമതരായ രണ്ട് എംഎൽഎമാരുടെ നടപടികളാണ് സഭയിൽ പ്രത്യേക ശ്രദ്ധ നേടിയത്. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമാണ് സത്യപ്രതിജ്ഞ നടത്തിയത്.
വി. കുഞ്ഞികൃഷ്ണൻ പ്രതിജ്ഞ ചൊല്ലാനെത്തും മുൻപ് പിണറായി വിജയനെ അഭിവാദ്യം ചെയ്തു. അതേസമയം ടി.കെ. ഗോവിന്ദൻ പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. പിണറായി വിജയനും ഇരുവർക്കും മറുപടി അഭിവാദ്യം നൽകി.
പിണറായിയെ അഭിവാദ്യം ചെയ്തത് തന്റെ വ്യക്തിപരമായ നിലപാടാണെന്ന് വി. കുഞ്ഞികൃഷ്ണൻ പിന്നീട് പ്രതികരിച്ചു. “ജനങ്ങൾ നൽകിയ ഉത്തരവാദിത്വമാണ് ഇപ്പോൾ പ്രധാനപ്പെട്ടത്. അവർ ആഗ്രഹിക്കുന്ന രീതിയിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. എല്ലാവരെയും അഭിവാദ്യം ചെയ്യുന്ന കൂട്ടത്തിൽ പിണറായി വിജയനെയും അഭിവാദ്യം ചെയ്തു. ഞാൻ ഒരു കമ്മ്യൂണിസ്റ്റായി തുടരും,” എന്നാണ് വി. കുഞ്ഞികൃഷ്ണന്റെ പ്രതികരണം.
പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ആരംഭിച്ചത്. പ്രോടെം സ്പീക്കറായ ജി. സുധാകരൻ മുഖ്യമന്ത്രിയായി വി.ഡി. സതീശനെയും പ്രതിപക്ഷ നേതാവായി പിണറായി വിജയനെയും അഭിസംബോധന ചെയ്തതും സഭയിൽ ശ്രദ്ധേയമായി.
സി.പി.എം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത്.
വെള്ളിയാഴ്ച സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും തിരഞ്ഞെടുക്കും. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ചകൾ നടക്കും. അഞ്ചാം തീയതി സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രവും ഈ സഭാസമ്മേളനത്തിനിടെ പുറത്തിറക്കുമെന്നാണ് വിവരം.
English Summary
Left rebel MLAs V. Kunjikrishnan and T.K. Govindan drew attention in the Kerala Assembly by greeting former Chief Minister Pinarayi Vijayan before taking oath. The gestures became one of the notable moments during the first sitting of the 16th Kerala Legislative Assembly.









