മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്
ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ‘മെലഡി’ മിഠായി സമ്മാനിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടന്നത്. അതിന്റെ പിന്നാലെ ഓഹരി വിപണിയിലും അപ്രതീക്ഷിത നീക്കങ്ങളുണ്ടായി.
മോദി നൽകിയ ‘മെലഡി’ മിഠായി വൈറലായതോടെ നിരവധി നിക്ഷേപകർ പാർലേ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങാൻ തിരിഞ്ഞു. ഇതോടെ ഇടിവിലായിരുന്ന ഓഹരി കുത്തനെ ഉയർന്നു.
എന്നാൽ ‘മെലഡി’ മിഠായിയുടെ നിർമ്മാതാക്കൾ പാർലേ പ്രൊഡക്ട്സാണ്. പാർലേ-ജി, മൊണാക്കോ, ക്രാക്ക് ജാക്ക്, മാംഗോ ബൈറ്റ്, പോപ്പിൻസ് തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങളും ഇവരാണ് നിർമ്മിക്കുന്നത്. ഈ കമ്പനി ഓഹരി വിപണിയിൽ പട്ടികപ്പെടുത്തിയിട്ടില്ല.
അതേസമയം നിക്ഷേപകർ തെറ്റിദ്ധരിച്ച് വാങ്ങിയ പാർലേ ഇൻഡസ്ട്രീസ് അടിസ്ഥാന സൗകര്യ വികസനം, ഭൂവികസന പദ്ധതികൾ, പേപ്പർ മാലിന്യ സംസ്കരണം, പുനരുപയോഗ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 27 കോടി രൂപ മാത്രമാണ് കമ്പനിയുടെ വിപണി മൂല്യം.
‘മെലഡി’ ചർച്ചകൾ ശക്തമായതോടെ കമ്പനിയുടെ ഓഹരി തുടർച്ചയായി ഉയർന്ന പരിധിയിലെത്തി. കഴിഞ്ഞ ആറുമാസത്തിനിടെ 42 ശതമാനം ഇടിഞ്ഞിരുന്ന ഓഹരി രണ്ട് ദിവസത്തിനിടെ ഏകദേശം 10 ശതമാനം ഉയർന്നതായാണ് റിപ്പോർട്ടുകൾ.
ഓഹരിയുടെ വ്യാപാരത്തിലും വലിയ വർധന രേഖപ്പെടുത്തി. ‘മെലഡി’ മിഠായിയുമായി ബന്ധപ്പെട്ട യഥാർത്ഥ കമ്പനിയും ഓഹരി വാങ്ങിയ കമ്പനിയും വ്യത്യസ്തമാണെന്ന് മനസ്സിലാക്കി നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ധനകാര്യ വിദഗ്ധർ നൽകുന്നുണ്ട്.
English Summary
Shares of a company named Parle Industries surged after investors mistakenly linked it to the maker of Melody candy following Prime Minister Narendra Modi’s viral gift to Italian PM Giorgia Meloni.
parle-industries-stock-jumps-after-melody-viral-confusion
Narendra Modi, Giorgia Meloni, Melody Candy, Stock Market, Viral News, Business News, Indian Market, Social Media Viral, Investment News









