3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ! പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ സോനയ്ക്ക് വിട
കോഴിക്കോട്: ഒരു കുഞ്ഞിനായി മൂന്ന് വർഷം കാത്തിരുന്ന ദമ്പതികളുടെ ജീവിതം കണ്ണീരിലാഴ്ത്തി കാറിന് തീപിടിച്ചുണ്ടായ ദുരന്തം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ സോന (27) ആണ് കാറിനുള്ളിൽ കുടുങ്ങി ദാരുണമായി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സോനയും രജിൻലാലും ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ വരവേൽക്കാനൊരുങ്ങിയത്. ഏഴ് മാസം ഗർഭിണിയായിരുന്ന സോനയുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.
വിദേശത്ത് ജോലി ചെയ്തിരുന്ന രജിൻലാൽ ഭാര്യയുടെ പ്രസവസമയത്ത് ഒപ്പമിരിക്കാനായി ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച സോനയുടെ സ്ഥിരം മെഡിക്കൽ ചെക്കപ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ രജിൻ വാഹനം നിർത്തി പുറത്തേക്ക് ചാടുകയായിരുന്നു. എന്നാൽ ഇതിനിടെ ശരീരത്തിൽ തീപടർന്നു. പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്ന സോനയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ സാധിച്ചില്ല. അതിനിടെ തീ വേഗത്തിൽ പടരുകയായിരുന്നു.
ദേഹത്ത് തീപടർന്ന രജിൻ സമീപത്തെ തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. കാറിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ സ്ഥലത്തെത്തി വയലിൽ നിന്ന് വെള്ളം കോരി തീയണയ്ക്കാനും സോനയെ രക്ഷിക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പേരാമ്പ്രയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അതിനുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ ശ്രീനിവാസൻ-വസന്ത ദമ്പതികളുടെ മകളാണ് സോന. സഹോദരൻ: സോനു.
English Summary
The tragic death of a seven-month pregnant woman in a car fire accident in Kozhikode has left an entire community in grief.









