- ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ:
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി. മന്ത്രിമാരുടെ പട്ടികയും ഘടകകക്ഷികളുടെ വകുപ്പുവിഭജനവും ഇന്ന് അന്തിമമാകുമെന്നാണ് സൂചന. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ എത്തുമെന്ന സൂചനകൾ ശക്തമായിരിക്കുമ്പോഴും, അദ്ദേഹം ഇന്നലത്തെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. മേയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും ജൂൺ 5ന് ആദ്യ ബഡ്ജറ്റും അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.
മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസിനായിരിക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനമോ, അല്ലെങ്കിൽ നാല് മന്ത്രിസ്ഥാനം കൂടാതെ ഡെപ്യൂട്ടി സ്പീക്കർ പദവിയോ ലഭിക്കാനാണ് സാധ്യത. ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്), കെ.ഡി.പി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും.
കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു മന്ത്രിസ്ഥാനം കൂടാതെ ചീഫ് വിപ്പ് പദവിയാണ് ലഭിക്കാൻ സാധ്യത. അതേസമയം രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടേക്കുമെന്ന സൂചനയുണ്ട്. ധനകാര്യം നൽകാനാണ് വി.ഡി. സതീശന് താത്പര്യമെന്നുമാണ് വിവരം. ആഭ്യന്തരം ലഭിക്കാത്ത പക്ഷം ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്നതും അനിശ്ചിതത്വത്തിലാണ്.
കോൺഗ്രസിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, ടി.ജെ. വിനോദ്, എ.പി. അനിൽകുമാർ തുടങ്ങി നിരവധി നേതാക്കളുടെ പേരുകളാണ് പരിഗണനയിൽ. മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവർ മന്ത്രിമാരാകുമെന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.
അതേസമയം പുതിയ കാർ വേണ്ടെന്നും അമിത അകമ്പടി ഒഴിവാക്കണമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള യാത്രയും സുരക്ഷാ ക്രമീകരണങ്ങളും ഒഴിവാക്കണമെന്ന നിർദേശവും ഡി.ജി.പി-യ്ക്ക് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡി.കെ. ശിവകുമാർ എന്നിവരോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും ചടങ്ങിൽ പങ്കെടുക്കും.
English Summary
The UDF government led by V.D. Satheesan is expected to finalize its cabinet today, with intense discussions continuing over ministerial allocations among alliance partners. Ramesh Chennithala’s inclusion remains uncertain amid reports that he seeks the Home portfolio. Congress is likely to retain 11 ministerial berths along with Speaker and Deputy Speaker posts, while the Muslim League may secure five ministries. The full cabinet will take oath on Monday in Thiruvananthapuram, attended by top Congress leaders and chief ministers from Congress-ruled states. Satheesan has also directed officials to avoid lavish security arrangements and unnecessary convoy culture.









