ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ലിസരി ഗേറ്റ് സ്വദേശിനിയായ കൗസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സാഖിബിനെ പൊലീസ് പിടികൂടിയത്.
വിവാഹേതരബന്ധത്തെ ചൊല്ലിയുണ്ടായ കുടുംബവഴക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആദ്യം കവർച്ചയ്ക്കിടെ അജ്ഞാതൻ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചുവെന്നായിരുന്നു സാഖിബിന്റെ മൊഴി.
സംഭവം വിശ്വസിപ്പിക്കാൻ മൃതദേഹത്തിന് സമീപം കരഞ്ഞുവിലപിക്കുകയും നാട്ടുകാരുടെ സഹതാപം നേടാനും ഇയാൾ ശ്രമിച്ചു. കൂടാതെ മൂന്ന് പെൺമക്കളോടും ഇതേ കഥ പൊലീസിനോട് പറയാൻ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
എന്നാൽ സാഖിബിന്റെ മൊഴികളിലെ വൈരുധ്യങ്ങളും സാഹചര്യ തെളിവുകളും പൊലീസിൽ സംശയം ഉയർത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പേപ്പർ കട്ടർ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും ആയുധം വീട്ടിൽ നിന്നുതന്നെ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് കൗസറിനെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സാഖിബിന് മറ്റൊരു സ്ത്രീയുമായി ദീർഘകാലമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്യാൻ ഭാര്യയെ സമ്മർദത്തിലാക്കാൻ മുമ്പും ഇയാൾ ശ്രമിച്ചിരുന്നതായും വിവരം പുറത്തുവന്നു.
മൊബൈൽ ടവർ നിർമാണ ജോലിക്കാരനായ സാഖിബ് രാത്രിയിൽ റിക്ഷാ ഡ്രൈവറായും ജോലി ചെയ്തിരുന്നു. അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതോടെ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കൾ അനാഥരായി.
English Summary
A man in Meerut, Uttar Pradesh, was arrested for allegedly murdering his wife by slitting her throat and staging it as a robbery. The crime was reportedly driven by an extramarital affair. Police uncovered inconsistencies in his statements, leading to his confession.
meerut-wife-murder-husband-arrest-extramarital-affair
മീരറ്റ്, ഭാര്യക്കൊല, വിവാഹേതരബന്ധം, കുറ്റവാർത്ത, ഉത്തരപ്രദേശ്, പൊലീസ് അന്വേഷണം, കുടുംബവഴക്ക്.









