ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം
ഊട്ടി: സീസൺ തിരക്കിനെ തുടർന്ന് ഊട്ടിയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയായി ഊട്ടിയിലെത്തുകയും മടക്കയാത്രയിൽ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴി തിരിച്ചുവിടുകയും ചെയ്യും.
മേട്ടുപ്പാളയത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴിയാണ് ഊട്ടിയിലെത്തേണ്ടത്. മേയിൽ നടക്കുന്ന പുഷ്പമേള അടക്കമുള്ള ആഘോഷങ്ങൾ കാണാൻ ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്നതിനെ തുടർന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നിയന്ത്രണങ്ങൾ.
കുനൂരിൽ നിന്ന് വരുന്ന ബസുകളും വാനുകളും ആവിനിൽ പാർക്ക് ചെയ്യണം. ഗൂഡല്ലൂരിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ എച്ച്.പി.എഫ് സമീപവും കോത്തഗിരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ആർട്സ് കോളജ് മൈതാനിയിലും പാർക്ക് ചെയ്യണം. ഇവിടെ നിന്ന് ഉദ്യാനം, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ദൊഡ്ഡബെട്ട എന്നിവിടങ്ങളിലേക്ക് പ്രത്യേക സർക്യൂട്ട് ബസ് സർവീസുകൾ നടത്തും.
അതേസമയം, കല്ലട്ടി ചുരം വഴി ഊട്ടിയിലെത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഇതിനകം ആരംഭിച്ചു. മുതുമലയിൽ നിന്ന് മസിനഗുഡി വഴി വരുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാകുന്നത്. സീഗൂർ പാലത്തിനു സമീപം പുതിയ പരിശോധനാ കേന്ദ്രം സ്ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കും. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
ഇതോടെ കർണാടകയും കേരളവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഗൂഡല്ലൂർ വഴിയാണ് ഊട്ടിയിലെത്തേണ്ടത്.
English Summary
Traffic restrictions will be imposed in Ooty from tomorrow due to the peak tourist season and flower show.









