കോട്ടയം: കേരള പോലീസിലെ വിവാദനായകനും മുൻ ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി വീണ്ടും നിയമക്കുരുക്കിലേക്ക്.
സർവീസിൽ നിന്നും പടിയിറങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക മുദ്രകൾ ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണത്തിലാണ് തച്ചങ്കരിക്കെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിജിപി റവാഡ ചന്ദ്രശേഖർ നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
കോടതി വളപ്പിൽ അരങ്ങേറിയ അപ്രതീക്ഷിത നാടകം; ക്യാമറക്കണ്ണുകളിൽ കുടുങ്ങി തച്ചങ്കരിയുടെ ‘ത്രീ സ്റ്റാർ’ കാർ
കോട്ടയം കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ എത്തിയതായിരുന്നു ടോമിൻ ജെ. തച്ചങ്കരി.
എന്നാൽ തച്ചങ്കരി എത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് തൊട്ടുമുകളിൽ തിളങ്ങിനിന്ന ‘ത്രീ സ്റ്റാർ’ ബോർഡ് കണ്ടു നിന്നവരെയും മാധ്യമപ്രവർത്തകരെയും അമ്പരപ്പിച്ചു.
പോലീസ് സേനയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ഔദ്യോഗിക മുദ്രയായിരുന്നു അത്.
വിരമിച്ച ഉദ്യോഗസ്ഥർ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, പരസ്യമായി ഈ നിയമലംഘനം നടത്തിയതാണ് വലിയ വിവാദത്തിന് വഴിതുറന്നത്.
വിവാദം കത്തിയതോടെ ഓടിയൊളിച്ച് ഡ്രൈവർ; മുദ്ര നീക്കം ചെയ്യാൻ പാടുപെട്ട് തച്ചങ്കരിയുടെ സംഘം
മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയതോടെ തച്ചങ്കരിയുടെ സഹായികളും ഡ്രൈവറും പരിഭ്രാന്തരായി.
ക്യാമറകൾക്ക് മുന്നിൽ വെച്ച് തന്നെ കാറിലെ നക്ഷത്ര ചിഹ്നം മറയ്ക്കാനും ബോർഡ് ഊരി മാറ്റാനും ഇവർ ശ്രമം നടത്തി.
നിയമലംഘനം കൈയ്യോടെ പിടിക്കപ്പെട്ടതോടെ വാഹനം പെട്ടെന്നുതന്നെ കോടതി പരിസരത്ത് നിന്നും മാറ്റുകയും ചെയ്തു.
പവർ കാട്ടാൻ വെച്ച ബോർഡ് പാരയാകുമെന്ന് കണ്ടതോടെയുള്ള ഈ ‘ധൃതി പിടിച്ച മാറ്റം’ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
കോട്ടയം എസ്പിയോട് റിപ്പോർട്ട് തേടി ഡിജിപി; തച്ചങ്കരിയുടെ വിശദീകരണം ഡ്രൈവർക്ക് മേൽ
സംഭവം വിവാദമായതോടെ പോലീസ് ആസ്ഥാനത്ത് നിന്നും ഉടൻ ഇടപെടലുണ്ടായി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടു.
എന്നാൽ, താൻ ബോധപൂർവ്വം നിയമലംഘനം നടത്തിയിട്ടില്ലെന്ന നിലപാടിലാണ് തച്ചങ്കരി. “ഞാൻ ആ ബോർഡ് വെച്ച് യാത്ര ചെയ്തിട്ടില്ല, അത് ഡ്രൈവർക്ക് സംഭവിച്ച വീഴ്ചയാണ്” എന്നാണു തച്ചങ്കരി നൽകുന്ന വിശദീകരണം.
എങ്കിലും, ഒരു മുൻ ഉന്നത ഉദ്യോഗസ്ഥൻ സഞ്ചരിക്കുന്ന വാഹനത്തിൽ ഡ്രൈവർ ഇത്തരമൊരു മാറ്റം വരുത്തുമോ എന്ന കാര്യത്തിൽ വലിയ സംശയങ്ങൾ നിലനിൽക്കുന്നു.
English Summary
Retired Kerala DGP Tomin J. Thachankary has landed in legal trouble after using an official three-star police board on his private vehicle. The incident occurred at the Kottayam court premises, where media captured visuals of the illegal insignia. Following the public outcry, State Police Chief Ravada Chandrasekhar ordered the Kottayam SP to conduct a probe. While Thachankary blamed his driver for the oversight, the police department is viewing the protocol violation seriously.









