പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും ഉറവിടം കണ്ടെത്താനായില്ല
Thrissur: കോടാലിയിൽ പാമ്പുകടിയേറ്റ് സഹോദരങ്ങളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ വീട്ടിൽ നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. ‘സർപ്പ’ സംഘത്തിന്റെ നേതൃത്വത്തിൽ വീടിന്റെ തറയുടെ ഭാഗങ്ങൾ പൊളിച്ചും വിശദ പരിശോധന നടത്തിയെങ്കിലും പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല.
ബാത്ത്റൂമിലെ പൈപ്പിലൂടെ പാമ്പ് കയറുന്നുണ്ടാകാമെന്ന സംശയത്തെ തുടർന്ന് അവിടത്തെ പ്രവേശന ഭാഗങ്ങൾ സീൽ ചെയ്യാൻ തീരുമാനിച്ചു. വീടിനും പരിസര പ്രദേശങ്ങൾക്കും വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ചികിത്സയിലുള്ള അനോഷിനെ ഈ വീട്ടിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. “ഇനി അപകടസാധ്യത ഏറ്റെടുക്കാൻ കഴിയില്ല, സമാധാനം പൂർണമായി നഷ്ടപ്പെട്ടു,” എന്നാണ് പിതാവ് സിൽജോയും മാതാവ് ജോൺസിയും പ്രതികരിച്ചത്.
ഇതിനിടെ, വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ആകെ കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി. കുട്ടികളെ കടിച്ച Common krait ഇനത്തിൽപ്പെട്ട പാമ്പുകളാണ് മുമ്പ് നാല് തവണ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ വീട്ടിന് ചുറ്റും വനംവകുപ്പ് തീ വെച്ച് പരിശോധന നടത്തിയിരുന്നു. പാമ്പിന്റെ കുഞ്ഞുങ്ങൾ ഉണ്ടാകാമെന്ന സംശയത്തിലാണ് നടപടി.
കഴിഞ്ഞ 19-നാണ് സഹോദരങ്ങളായ അനോഷിനും ആൽജോയ്ക്കും ഉറക്കത്തിനിടെ പാമ്പുകടി ഏൽക്കുന്നത്. ആദ്യം ഭക്ഷ്യവിഷബാധയെന്നാണ് കരുതിയെങ്കിലും, വായിൽ നിന്ന് നുരയും പതയും വന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചു.
ചികിത്സയ്ക്കിടെ ആൽജോ മരണപ്പെടുകയും അനോഷ് ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക തുടരുകയാണ്.
English Summary
In Thrissur, authorities ended inspections at a house where two siblings were bitten by a snake, killing one. Despite dismantling parts of the house, the source of the snake could not be identified. Multiple snakes, suspected to be Common krait, were found earlier. Forest officials continue monitoring, while the family has decided not to return to the house.









