‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ
കൊച്ചി: ‘ജനനായകൻ’ സിനിമയുടെ ലീക്ക് സംബന്ധിച്ച് കർശന മുന്നറിയിപ്പുമായി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സിനിമയുടെ ക്ലിപ്പുകളോ പൂർണ ഭാഗമോ ഡൗൺലോഡ് ചെയ്യുക, കാണുക, സംഭരിക്കുക, ഫോർവേഡ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും കർശന നടപടി നേരിടേണ്ടി വരുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
സിനിമയിലെ ചില രംഗങ്ങളും ഭാഗങ്ങളും അനധികൃതമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായും ഇത് ഗുരുതരമായ ഡിജിറ്റൽ പൈറസിയാണെന്നും കമ്പനി അറിയിച്ചു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, ടോറന്റുകൾ തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് അവർ വ്യക്തമാക്കി.
കുറ്റവാളികളെ കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, പങ്കെടുത്ത എല്ലാവർക്കെതിരെയും സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു.
പൊതുജനങ്ങൾ ഇത്തരം ഉള്ളടക്കങ്ങളുമായി യാതൊരു തരത്തിലും സഹകരിക്കരുതെന്നും, ലഭിച്ചാൽ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ, സംഭവത്തെ അപലപിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ രംഗത്തെത്തി. രജനികാന്ത്, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, ശിവകാർത്തികേയൻ, കാർത്തി എന്നിവർ പൈറസിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വിജയ്‌ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
English Summary
Producers of the film ‘Jana Nayakan’ have issued a strict warning against downloading or sharing leaked content. They stated that piracy is a criminal offense and legal action will be taken. Several top South Indian actors have also condemned the leak.









