സിനിമയിൽ മാത്രം കണ്ടിട്ടുള്ള സീൻ! പിടികൂടാൻ എത്തിയ പോലീസിനെ വെട്ടിച്ച് മണിക്കൂറുകളോളം കുളത്തിനടിയിൽ താമരത്തണ്ട് വഴി ശ്വസിച്ചു ഒളിച്ചിരുന്ന മോഷ്ടാവ്…ഇന്ത്യൻ റെയിൽവേയുടെ പേടിസ്വപ്നമായ വിരുതൻ പിടിയിൽ!
ജബൽപൂർ: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയിൽ നടന്ന 500-ലധികം മോഷണക്കേസുകളിൽ പ്രതിയായ ഹർവീന്ദർ സിംഗ് ഒടുവിൽ പിടിയിലായി. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ ഇയാൾ റെയിൽവേയുടെ പിടികിട്ടാപ്പുള്ളികളിൽ പ്രധാനിയായിരുന്നു.
ഏപ്രിൽ 6-ന് പുലർച്ചെ മധ്യപ്രദേശിലെ സിഹോറ റെയിൽവേ സ്റ്റേഷനിൽ നടന്ന അതിസാഹസിക ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. ട്രെയിനിൽ നിന്നിറങ്ങി സംശയാസ്പദമായി നീങ്ങിയ ഇയാളെ ആർപിഎഫ് ഉദ്യോഗസ്ഥർ പിന്തുടർന്നപ്പോൾ അടുത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു.
തുടർന്ന് താമരത്തണ്ട് ഉപയോഗിച്ച് ശ്വാസം എടുക്കുകയും മണിക്കൂറുകളോളം വെള്ളത്തിനടിയിൽ ഒളിച്ചിരിക്കുകയുമായിരുന്നു. റെയിൽവേ സംരക്ഷണ സേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
എസി കോച്ചുകളിൽ കയറി യാത്രക്കാർ ഉറങ്ങുന്ന സമയത്ത് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ പ്രധാന രീതി. പണം, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷ്ടിച്ച് കൂട്ടാളികൾക്ക് കൈമാറി തിരക്കില്ലാത്ത സ്റ്റേഷനുകളിൽ ഇറങ്ങിപ്പോകുകയായിരുന്നു പതിവ്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഉൾപ്പെടെ 21-ലധികം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിക്കുകയും തിരിച്ചറിയൽ രേഖകൾ ഒഴിവാക്കുകയും ചെയ്താണ് ഇയാൾ ഇതുവരെ പൊലീസിനെ വെട്ടിച്ച് നടന്നത്.
English Summary
A notorious thief involved in over 500 railway theft cases, Harvinder Singh, has been arrested after a dramatic chase. He hid underwater for hours using a lotus stem to breathe before being caught by RPF and divers.









