സോഷ്യൽ മീഡിയയെ ഞെട്ടിച്ച കൊലപാതകം; പ്രതിയെ ഇന്ത്യയിലെത്തിച്ചു പിടികൂടി
പഞ്ചാബ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാഞ്ചൻ കുമാരിയെ (കമൽ കൗർ) കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മുഖ്യപ്രതി അമൃതപാൽ സിങ് മെഹ്രോനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ 12-നാണ് ഭട്ടിൻഡ മെഡിക്കൽ സർവകലാശാലയുടെ പാർക്കിംഗ് പ്രദേശത്ത് കാഞ്ചനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നേരത്തെ ജസ്പ്രീത് സിങ്, നിമ്രജിത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തീവ്ര സിഖ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന സ്വയം പ്രഖ്യാപിത മതനേതാവാണ് അമൃതപാൽ സിങ് എന്ന് പൊലീസ് വ്യക്തമാക്കി. കാഞ്ചന്റെ ചില സോഷ്യൽ മീഡിയ വീഡിയോകൾ മതനിന്ദയാണെന്നാരോപിച്ച് തീവ്ര സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.
കാഞ്ചനെ കൊന്ന ശേഷം പ്രതികൾ ചിത്രീകരിച്ച വീഡിയോ അന്വേഷണത്തിൽ നിർണായക തെളിവായി മാറി. മതവികാരം വ്രണപ്പെടുത്തിയതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ വീഡിയോയിൽ സമ്മതിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. വിദേശത്തുനിന്ന് ഡൽഹിയിലെത്തിച്ച ഇയാളെ വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.
ഇതുകൂടാതെ, പഞ്ചാബിലെ രണ്ട് വനിത ഇൻഫ്ലുവൻസർമാരെ ഭീഷണിപ്പെടുത്തിയ കേസിലും അമൃതപാൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
English Summary
Punjab Police arrested Amritpal Singh Mehron, the main accused in the murder of social media influencer Kanchan Kumari. He was brought back from abroad and taken into custody. The murder is allegedly linked to religious sentiments over her online content.









