രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനായി 5 കിലോയുടെ ചെറിയ സിലിണ്ടറുകളുടെ വിതരണം ശക്തമാക്കിയതായും കേന്ദ്ര സർക്കാർ അറിയിച്ചു.
മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 6.6 ലക്ഷം ചെറിയ സിലിണ്ടറുകൾ വിറ്റഴിച്ചതായി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 4-ന് മാത്രം 90,000ത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്തു. സാധുവായ തിരിച്ചറിയൽ രേഖയുമായി ഗ്യാസ് ഏജൻസികളിൽ എത്തുന്നവർക്ക് നേരിട്ട് ഈ സിലിണ്ടറുകൾ വാങ്ങാനാകും. 14.2 കിലോ സിലിണ്ടറുകൾക്ക് ആവശ്യമായ വിലാസ രേഖകൾ ഇതിന് നിർബന്ധമല്ല.
രാജ്യത്ത് ദിവസേന 51 ലക്ഷത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും, അതിൽ 95 ശതമാനവും ഓൺലൈൻ ബുക്കിങ് വഴിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കൽ, കരിഞ്ചന്തയിൽ വിൽപ്പന എന്നിവക്കെതിരെ കർശന നടപടികൾ തുടരുകയാണ്. മാർച്ചിൽ മാത്രം 50,000 സിലിണ്ടറുകൾ പിടിച്ചെടുത്തതോടൊപ്പം 1,400 വിതരണക്കാർക്ക് നോട്ടീസ് നൽകി. 36 ഏജൻസികളെ സസ്‌പെൻഡ് ചെയ്തതായും അറിയിച്ചു.
വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പാചകവാതക വിതരണത്തിൽ മുൻഗണന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിതരണം 70 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വീടുകൾക്കും ഗതാഗത മേഖലയ്ക്കും ആവശ്യമായ പ്രകൃതി വാതക വിതരണം തടസമില്ലാതെ തുടരുന്നു. വളം നിർമാണ ശാലകൾക്കുള്ള വിതരണം ഏപ്രിൽ 6 മുതൽ 90 ശതമാനമായി ഉയർത്തുമെന്നും സർക്കാർ അറിയിച്ചു. രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ പെട്രോൾ പമ്പുകളിൽ മതിയായ സ്റ്റോക്ക് ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
English Summary
New Delhi: The Petroleum Ministry clarified that there is no shortage of cooking gas in India and has ramped up the distribution of 5 kg LPG cylinders to ensure availability.
LPG, Cooking Gas, Petroleum Ministry, India, Gas Cylinder, Fuel Supply, Energy, Breaking News, India News









