കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ ഒരു ദശകമായി നിയമനങ്ങൾ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. 2016 മെയ് മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ഒരാൾക്കുപോലും പി.എസ്.സി മുഖേന നിയമന ശുപാർശ ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 2017-ലും 2021-ലും ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നിയമന നടപടികൾ മുന്നോട്ട് പോയില്ല. സ്റ്റോർ ഇഷ്യുവർ തസ്തികയിൽ വിജ്ഞാപനം വന്നിട്ടും പരീക്ഷ നടന്നിട്ടില്ലെന്നും രേഖകൾ സൂചിപ്പിക്കുന്നു.
അതേസമയം, 2011 മുതൽ 2015 വരെ യു.ഡി.എഫ് ഭരണകാലത്ത് 14,034 ഒഴിവുകൾ പി.എസ്.സി വഴി നികത്തിയതായി കമ്മീഷൻ വ്യക്തമാക്കുന്നു. റിസർവ് കണ്ടക്ടർ (9300), റിസർവ് ഡ്രൈവർ (3974), ജൂനിയർ അസിസ്റ്റന്റ് (667), അസിസ്റ്റന്റ് സ്റ്റോർ കീപ്പർ (48), സ്റ്റോർ ഇഷ്യുവർ (45) എന്നീ തസ്തികകളിലായി നിയമന ശുപാർശകൾ നൽകിയിരുന്നു.
സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർക്ക് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.
പി.എസ്.സി നിയമനങ്ങൾ നിലച്ച സാഹചര്യത്തിൽ, ‘സ്വിഫ്റ്റ്’ സേവനങ്ങളിൽ പിൻവാതിൽ വഴിയുള്ള താത്കാലിക നിയമനങ്ങൾ വ്യാപകമാണെന്നാരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി രംഗത്തെത്തി. പരിശീലനവും പരിചയക്കുറവും ഉള്ള ഡ്രൈവർമാരെ നിയമിച്ചതോടെ അപകടങ്ങൾ വർധിച്ചെന്നും, പരിപാലനത്തിലെ വീഴ്ചകൾ മൂലം ബസുകളിൽ തീപിടിത്തം പോലുള്ള സംഭവങ്ങൾ കൂടിയെന്നും അവർ ആരോപിക്കുന്നു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ചുമതലയേറ്റതിന് ശേഷം ഇലക്ട്രിക് ബസുകൾ ഒഴിവാക്കി ഡീസൽ ബസുകൾക്ക് മുൻഗണന നൽകുന്ന നയമാണ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്. മറ്റ് സംസ്ഥാനങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോൾ കേരളം പിന്നോട്ട് പോകുകയാണെന്നും, പുതിയ ഡീസൽ ബസുകളുടെ പരിപാലനച്ചെലവ് കൂടുതലാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
English Summary:
RTI data reveals that no recruitments have been made through the Kerala PSC in KSRTC over the past 10 years (2016–2026).









