കള്ളനെ വിടാതെ പിന്തുടർന്നു; ട്രെയിനിനടിയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഇരു കാലുകളും അറ്റു!
ഗോണ്ട (ഉത്തർപ്രദേശ്): കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കള്ളനെ പിന്തുടരുന്നതിനിടെ ജിആർപി കോൺസ്റ്റബിളിന് ദാരുണ അപകടം. 29കാരനായ ആകാശ് സിങ്ങിന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണതിനെ തുടർന്ന് രണ്ട് കാലുകളും അറ്റുപോയി. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ഗോണ്ട റെയിൽവേ സ്റ്റേഷനിൽ സംഭവം.
പ്ലാറ്റ്‌ഫോമിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മോഷണശ്രമം ആരോപിച്ച് സുനിൽ കുമാർ (35) എന്ന യുവാവിനെ ആകാശ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പിടിയിൽ നിന്ന് ഒഴിഞ്ഞ് ഓടുകയും, അപ്പോൾ സ്റ്റേഷനിലെത്തിയ ദിബ്രുഗഡ്–ചണ്ഡീഗഡ് എക്സ്പ്രസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
ഇത് തടയാൻ പിന്നാലെ ഓടിയ ആകാശ്, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു. അപകടത്തിൽ ഒരു കാൽ പൂർണമായും വേർപെട്ടതും മറ്റേ കാൽ ഗുരുതരമായി തകർന്ന നിലയിലുമായിരുന്നു.
നിലവിളി കേട്ട് സഹപ്രവർത്തകരും യാത്രക്കാരും സ്ഥലത്തെത്തി ട്രെയിൻ നിർത്തി ആകാശിനെ രക്ഷപ്പെടുത്തി. തുടർന്ന് പ്രതിയായ സുനിൽ കുമാറെയും പിടികൂടി. ഇയാൾക്കും പിടിവലിക്കിടെ പരിക്കേറ്റിട്ടുണ്ട്.
ഗുരുതരാവസ്ഥയിലായ ആകാശിനെ ആദ്യം ഗോണ്ട മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം ലഖ്‌നൗ ട്രോമ സെന്ററിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഡോക്ടർമാരുടെ വിലയിരുത്തലനുസരിച്ച്, നഷ്ടപ്പെട്ട കാലുകൾ തിരിച്ചുചേർക്കാൻ സാധിക്കില്ല. ഭാവിയിൽ കൃത്രിമക്കാൽ ഘടിപ്പിക്കേണ്ടി വരും.
2018 ബാച്ച് കോൺസ്റ്റബിളായ ആകാശ് സിംഗ് വർഷങ്ങളായി ജിആർപിയിൽ സേവനം അനുഷ്ഠിച്ചു വരികയാണ്. സംഭവത്തെത്തുടർന്ന് കുടുംബാംഗങ്ങൾ ലഖ്‌നൗവിലെത്തി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുന്നു.
English Summary
A GRP constable in Uttar Pradesh lost both legs after falling between a train and platform while chasing a suspect who tried to escape custody. The accused was later caught.









