ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം
കൊച്ചി: എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിന്റെ അവസാന റൗണ്ടിൽ ഇന്ന് ഇന്ത്യയെ നേരിടുമ്പോൾ ഹോങ്കോങ്ങ് ടീമിനും ഇടക്കാല പരിശീലകൻ റോബർട്ടോ ലോസാദയ്ക്കും നിർണായക നിമിഷമാണ്.
2024 മുതൽ തുടർച്ചയായ പരിശീലകമാറ്റങ്ങളും സ്ഥിരതയില്ലായ്മയും നേരിട്ട ഹോങ്കോങ്ങ് ഫുട്ബോൾ ടീം ഇതിനകം യോഗ്യതാ മത്സരങ്ങളിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഇതുവരെ സ്ഥിരം ഹെഡ് കോച്ചിനെ നിയമിക്കാനാകാത്ത സാഹചര്യത്തിൽ ഇടക്കാല ചുമതലയാണ് ലോസാദയ്ക്ക്.
ആഷ്ലി വെസ്റ്റ്വുഡിനെ തുടർന്ന് ചുമതലയേറ്റ ലോസാദ, ഇന്ത്യ പോലുള്ള ഉയർന്ന റാങ്കിലുള്ള ടീമിനെ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കി. പരിമിതമായ താരസംഖ്യയുള്ള ടീമിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോങ്കോങ്ങ് ഫുട്ബോൾ അസോസിയേഷൻ പുതിയ പരിശീലകനെ കണ്ടെത്തുന്നതിനായി 300ലധികം പേരെ പരിഗണിക്കുന്ന പട്ടികയിൽ ലോസാദയും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഗ്വാങ്‌ഡോങ്–ഹോങ്കോങ് കപ്പും ചൈനീസ് ന്യൂ ഇയർ കപ്പും ഉൾപ്പെടെ രണ്ട് കിരീടങ്ങൾ അദ്ദേഹം ടീമിന് സമ്മാനിച്ചിട്ടുണ്ട്.
എന്നാൽ പരിക്കുകളും യാത്രാസംബന്ധമായ പ്രശ്നങ്ങളും ടീമിനെ ബാധിച്ചിട്ടുണ്ട്. ചില താരങ്ങൾ ചൈനയിൽ നിന്നെത്തേണ്ടിവന്നതും പരിശീലനക്രമം ബാധിച്ചു.
അതേസമയം, ആരാധകരുടെ ശക്തമായ പിന്തുണ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുമെന്ന് വിലയിരുത്തപ്പെടുന്നു. കൊച്ചിയിലെ ആവേശകരമായ അന്തരീക്ഷത്തിൽ ഹോങ്കോങ്ങിന്റെ മനോവീര്യം നിലനിർത്തുക ലോസാദയ്ക്ക് വലിയ പരീക്ഷണമായിരിക്കും.
👉 തത്സമയം വിവരങ്ങൾ അറിയിക്കാൻ മീഡിയ ബോക്സിൽ ന്യൂസ് 4 മീഡിയയുടെ പ്രതിനിധിയും സന്നിഹിതനായിരിക്കും.









