ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡൽഹി: ഓടുന്ന കാറിൽ നിന്ന് വെള്ളം നിറച്ച ബലൂണുകൾ ബൈക്ക് യാത്രികർക്കെതിരെ എറിഞ്ഞ സംഭവത്തിൽ ഡൽഹി പൊലീസ് നടപടി സ്വീകരിച്ചു. മാർച്ച് 27ന് ഭാൽസ്വ ഫ്ലൈഓവറിലായിരുന്നു സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് ഇടപെട്ടത്.
കാറിന്റെ പിൻസീറ്റിൽ ഇരുന്ന കുട്ടി റോഡിലൂടെ സഞ്ചരിക്കുന്നവർക്കെതിരെ തുടർച്ചയായി വാട്ടർ ബലൂണുകൾ എറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനിടെ ഒരു ബൈക്ക് യാത്രികൻ ബാലൻസ് തെറ്റി ഫ്ലൈഓവറിന്റെ ചുമരിൽ ഇടിച്ചെങ്കിലും വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
സംഭവം നടക്കുമ്പോൾ കാറിന്റെ മുൻസീറ്റിലിരുന്ന യുവതി ചിരിക്കുകയായിരുന്നുവെന്നത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
വീഡിയോ പങ്കുവെച്ച സാമൂഹിക പ്രവർത്തക ദിവ്യ ഗന്ധോത്ര ടണ്ടൻ, ഇത് തമാശയല്ലെന്നും ഗുരുതരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി കർശന നടപടി ആവശ്യപ്പെട്ടു.
തുടർന്ന് ഡൽഹി പൊലീസ് വാഹന ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അപകടകരമായ ഡ്രൈവിംഗിനും ട്രാഫിക് നിയമലംഘനത്തിനും മോട്ടോർ വാഹനനിയമപ്രകാരം പിഴയും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
delhi-water-balloon-attack-case
ഡൽഹി, അപകടം, ട്രാഫിക് നിയമലംഘനം, വൈറൽ വീഡിയോ, പൊലീസ് നടപടി, സോഷ്യൽ മീഡിയ, സുരക്ഷ









