“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”
പത്തനംതിട്ട: ജീവിതം വെറും പത്ത് മാസങ്ങൾ മാത്രം… എന്നാൽ അഞ്ചു ജീവനുകളിൽ വെളിച്ചമായി മാറിയ കുഞ്ഞ്—ആലിൻ ഷെറിൻ എബ്രഹാം. അപകടത്തെ തുടർന്ന് മരണത്തോട് മല്ലിട്ട ആ കുഞ്ഞ്, തന്റെ അവയവങ്ങൾ ദാനം ചെയ്ത് അഞ്ച് പേർക്കാണ് പുതുജീവൻ സമ്മാനിച്ചത്.
മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളായ ആലിൻ, കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാക്കളിൽ ഒരാളായി മാറി. കുഞ്ഞിന്റെ ഇരുവൃക്കകളും കരളും കണ്ണുകളും ഹൃദയവാൽവുമാണ് ദാനം ചെയ്തത്.
മകളുടെ ഓർമ്മകളിൽ ജീവിക്കുകയാണ് മാതാപിതാക്കൾ. “മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” അച്ഛൻ അരുൺ പറയുന്നു. അതുകൊണ്ടുതന്നെ മകളുടെ സംസ്കാരച്ചടങ്ങിൽ കരിങ്കൊടികൾക്കുപകരം വെളുത്ത തുണികളും പ്രത്യാശയുടെ ഗാനങ്ങളും ആയിരുന്നു.
‘ആലിൻ’ എന്ന പേരിന് “സുന്ദരം, ശാന്തം, പ്രകാശം പകരുന്നത്” എന്നർഥമുണ്ടെന്ന് അരുൺ പറയുന്നു. ആ അർത്ഥം പോലെ തന്നെ കുഞ്ഞിന്റെ ജീവിതവും മറ്റുള്ളവരുടെ ജീവിതങ്ങളിൽ വെളിച്ചമായി മാറി.
അപകടദിവസത്തെ ഓർമ്മകൾ ഇന്നും മാതാപിതാക്കൾക്ക് വേദനയാണ്. ഫെബ്രുവരി 5-ന് ബന്ധുവിന്റെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ആശുപത്രികളിലേക്ക് മാറ്റുന്നതിനിടയിൽ കുഞ്ഞ് മുഴുവൻ സമയവും ഉറക്കത്തിലായിരുന്നു. പിന്നീട് ഏഴു ദിവസവും ഐസിയുവിൽ ചികിത്സയിലായിരുന്നെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
എന്നാൽ, ആ ചെറിയ ജീവിതം വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകിയത്—ജീവൻ പകർന്ന് നൽകുന്ന മഹത്തായ മനുഷ്യസ്നേഹത്തിന്റെ സന്ദേശം.
English Summary
A 10-month-old baby, Aalin Sherin Abraham from Kerala, became one of the youngest organ donors in India, saving five lives through organ donation after a tragic accident. Her story stands as a symbol of hope and humanity.









