പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം
ബെംഗളൂരു: ഭർത്താവിന്റെ അവിഹിതബന്ധത്തെച്ചൊല്ലിയ തർക്കം രൂക്ഷമായി, യുവതിയെയും സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു. കർണാടകയിലെ ബെംഗളൂരു പീനിയയിലാണ് സംഭവം. യമുന (36), സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്.
യമുനയുടെ ഭർത്താവിന് ഛായ എന്ന യുവതിയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യമുനയും സഹോദരനും ഛായയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറി.
സംഘർഷത്തിനിടെ യമുനയും സഹോദരനും കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഛായയ്ക്ക് നേരെ പാഞ്ഞെത്തിയതായാണ് പൊലീസ് പറയുന്നത്. ഇത് തടയാൻ എത്തിയ ഛായയുടെ പതിനാറുകാരനായ മകൻ കത്തി പിടിച്ചെടുത്ത് യമുനയെയും സുധീപിനെയും കുത്തുകയായിരുന്നു. ഇരുവരുടെയും ശരീരത്തിൽ പത്തിലേറെ തവണ കുത്തേറ്റതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു.
സംഭവത്തിന് ശേഷം മുറിക്കകത്ത് കയറി വാതിൽ അടച്ചിരുന്ന പതിനാറുകാരൻ പൊലീസിന്റെ അഭ്യർത്ഥനക്കും വഴങ്ങാതെ പുറത്തിറങ്ങാൻ തയ്യാറായില്ല. പിന്നീട് പിതാവ് എത്തിയതിനെ തുടർന്ന് കത്തിയുമായി പുറത്തുവന്നു.
ഇതിനിടെ അമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞ യമുനയുടെ മകൾ ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛായയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ പതിനാറുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
മുമ്പ് എതിർവശത്തെ വീടുകളിലാണ് യമുനയും ഛായയും താമസിച്ചിരുന്നത്. ഈ സമയത്ത് ഛായയും യമുനയുടെ ഭർത്താവ് മല്ലിഗൗഡയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് ആരോപണം. പിന്നീട് യമുന താമസം മാറ്റിയെങ്കിലും ബന്ധം തുടർന്നതോടെയാണ് യമുന സഹോദരനുമായി ചോദ്യം ചെയ്യാനെത്തിയത്.
English Summary
A 16-year-old boy stabbed a woman and her brother to death in Bengaluru following a dispute over an alleged extramarital affair. The victims were attacked during a confrontation at the accused’s house. Police have taken the boy and his mother into custody, and further investigation is underway.
bengaluru-double-murder-teen-stabs-woman-brother-affair-dispute
Bengaluru Crime, Double Murder, Karnataka News, Teen Crime India, Extramarital Affair Case, Crime News, Police Investigation









