മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും 15,000 രൂപയ്ക്ക്
വിഴിഞ്ഞം: മദ്യപിക്കാൻ പണം കണ്ടെത്തുന്നതിനായി ഒന്നരലക്ഷം രൂപ വിലവരുന്ന വെൽഡിങ് ഉപകരണങ്ങൾ മോഷ്ടിച്ച് വെറും 15,000 രൂപയ്ക്ക് ആക്രിക്കടകളിൽ വിറ്റ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ.
മുക്കോല പീച്ചോട്ടുകോണത്ത് പൂട്ടിയിട്ടിരുന്ന വിൻസെന്റിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ വെങ്ങാനൂർ കരയടിവിള സ്വദേശിയായ സുനീഷ് (28), പ്ലാവറത്തുകുഴിയിലെ സതീഷ് (47), കല്ലിയൂർ പെരിങ്ങമ്മല ഭാഗത്തെ അഭിൻ (22) എന്നിവരെ വിഴിഞ്ഞം പൊലീസ് പ്രത്യേക സംഘം പിടികൂടി.
മാസങ്ങളായി പൂട്ടിക്കിടന്ന വീട്ടിൽ രണ്ട് ദിവസം മുൻപ് എത്തി നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതികൾ ഓട്ടോറിക്ഷയിൽ എത്തി മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വെൽഡിങ് പരിശീലനം നൽകുന്ന വിൻസെന്റിന്റെ വീട്ടിലായിരുന്നു സംഭവം.
വെൽഡിങ് മെഷീനുകൾ, പവർ ടൂൾസ്, കിണറിലെ മോട്ടോർ, സ്പാനർ, പൈപ്പുകൾ തുടങ്ങി നിരവധി ഉപകരണങ്ങളാണ് മോഷ്ടിച്ചത്. ഇതിൽ പവർ ടൂൾസുകൾ മംഗലത്തുകോണം പ്രദേശത്തെ ആക്രിക്കടയിലും, മറ്റ് ഇരുമ്പുപകരണങ്ങൾ മുക്കോലയിലെ ആക്രിക്കടയിലുമായി വിറ്റതായും പ്രതികൾ സമ്മതിച്ചു.
എസ്.എച്ച്.ഒ. റെജിരാജ്, എസ്.ഐ. റെജി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ കേസിലും അക്രമ കേസുകളിലും പ്രതികളായ സുനീഷിനും അഭിന്നുമെതിരെ മുൻപരാതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
vizhinjam-welding-tools-theft-arrest
വിഴിഞ്ഞം, മോഷണം, പോലീസ്, വെൽഡിങ് ഉപകരണങ്ങൾ, ക്രൈം വാർത്ത









