റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ ‘സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ചതി’ എന്ന് ശ്രീനദേവി കുഞ്ഞമ്മ
പത്തനംതിട്ട: തന്റെ റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ സി.പി.ഐ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ ചതിയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മ ആരോപിച്ചു.
2020-ൽ സി.പി.ഐയുടെ നിർദ്ദേശപ്രകാരമാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്നും ഒരു വ്യാജ രേഖയും സമർപ്പിച്ചിട്ടില്ലെന്നും ശ്രീനദേവി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തിലേക്ക് 2020-ൽ സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് മുമ്പ് അന്നത്തെ ജില്ലാ സെക്രട്ടറി എ.പി. ജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് കാർഡിൽ പേര് ചേർത്തതെന്ന് അവർ പറഞ്ഞു. ഏറത്ത് പഞ്ചായത്തിൽ താമസിക്കുന്ന തന്റെ അമ്മായിയായ യശോദയാണ് അപേക്ഷകൾ സമർപ്പിച്ചതെന്നും ശ്രീനദേവി വ്യക്തമാക്കി.
തനിക്ക് കൊല്ലം ജില്ലയുമായി യാതൊരു ബന്ധവുമില്ലെന്നും, തന്റെ രാഷ്ട്രീയ പ്രവർത്തന മേഖല പത്തനംതിട്ട ജില്ല മാത്രമാണെന്നും അവർ പറഞ്ഞു. പരാതിക്കാർ കുടുംബവുമായി ബന്ധമില്ലാത്തവരാണെന്നും ശ്രീനദേവി കൂട്ടിച്ചേർത്തു.
പരാതിക്കാരുടെ സഹോദരി തന്റെ അവകാശത്തിന്റെ പകുതി ഇഷ്ടദാനം നൽകിയതിന്റെ പോക്കുവരവ് തടയാനാണ് സി.പി.ഐ ഭരണസ്വാധീനം ഉപയോഗിക്കുന്നതെന്നും ശ്രീനദേവി ആരോപിച്ചു.
2025-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോഴും ഇതേ വിലാസം തന്നെയാണ് നൽകിയതെന്നും, തന്റെ വോട്ടവകാശവും ഇതേ വാർഡിലാണെന്നും അവർ വ്യക്തമാക്കി. പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാലാണ് ഇത്രയും കാലം പേര് മാറ്റാതിരുന്നതെന്നും ശ്രീനദേവി പറഞ്ഞു.
അതേസമയം യശോദയുടെ മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് റിപ്പോർട്ട് തേടിയത്. വ്യാജ രേഖ നൽകി റേഷൻ കാർഡിൽ പേര് ചേർത്തുവെന്നാണ് പരാതി.
റേഷനിംഗ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ശ്രീനദേവിക്കെതിരെ കേസ് എടുക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
English Summary
Pathanamthitta District Panchayat member Sreenadevi Kunjamma has alleged that the cancellation of her ration card is the result of a conspiracy by the CPI district leadership.









