വേഗം കുറയ്ക്കാൻ പറഞ്ഞതിന് ആഡംബര കാർ ആൾക്കൂട്ടത്തിലേക്ക് ഓടിച്ച് കയറ്റി യുവാവ്; 22കാരന് ദാരുണാന്ത്യം
കർണാടകയിലെ ഹസനിലും തമിഴ്നാട്ടിലെ ചെന്നൈയിലും മണിക്കൂറുകൾക്കുള്ളിൽ നടന്ന രണ്ട് വാഹനാപകടങ്ങൾ യുവജീവിതങ്ങളെ കവർന്നു. ഹസനിൽ അതിവേഗത്തിൽ പാഞ്ഞ കാറിനെ കുറിച്ച് ചോദ്യം ചെയ്ത യുവാക്കളിലേക്കു വാഹനം ഓടിച്ചു കയറ്റിയതോടെ 22കാരൻ മരിച്ചു.
അതേസമയം ചെന്നൈയിൽ യു-ടേൺ എടുത്ത വാഹനത്തെ ഒഴിവാക്കാനായില്ല; മലയാളി നിയമവിദ്യാർത്ഥിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഹോളേനരസിപൂർ താലൂക്കിലെ സുരനഹള്ളിയിൽ മാർച്ച് 2-നു രാത്രിയായിരുന്നു സംഭവം. സുരനഹള്ളി സ്വദേശിയായ എസ്.കെ. മനു (22) ആണ് മരിച്ചത്. മാതാപിതാക്കളും സഹോദരിയും അടങ്ങുന്നതാണ് കുടുംബം.
ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയ മനുവും ബന്ധുക്കളായ അഭിഷേക്, രാകേഷ്, കുശാൽ എന്നിവരും റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കെ KA 01 MF 2883 നമ്പറിലുള്ള ടൊയോട്ട ഫോർച്യൂണർ അതിവേഗത്തിൽ പാഞ്ഞുവന്നു.
വേഗത കുറയ്ക്കണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കാർ ഡ്രൈവർക്ക് അസഹിഷ്ണുത തോന്നിയതായാണ് പ്രാഥമിക വിവരം.
കുറച്ചുദൂരം മുന്നോട്ട് പോയ കാർ അപ്രതീക്ഷിതമായി തിരിച്ച് അതിവേഗത്തിൽ തിരിച്ചെത്തി റോഡരികിൽ നിന്ന നാലുപേരുടെയും മേൽ കയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മനു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അഭിഷേക്, രാകേഷ്, കുശാൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹസനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്താനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുകയാണ്.
ചെന്നൈയിൽ മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇതിനിടെ ചെന്നൈയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശിനിയായ ജിനു (21) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ, അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപമായിരുന്നു അപകടം. ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ വിദ്യാർഥിനിയായിരുന്നു ജിനു.
കോളേജ് പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിൽ എത്തിച്ചശേഷം സഹപാഠികളോടൊപ്പം മടങ്ങുന്നതിനിടെയാണ് അപകടം. മുന്നിൽ പോയ വാഹനം പെട്ടെന്ന് യു-ടേൺ എടുത്തതിനെ തുടർന്ന് നിയന്ത്രണം വിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ശക്തമായ ഇടിയിൽ ജിനു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സഹയാത്രികർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ENGLISH SUMMARY
Two tragic road accidents claimed young lives in Karnataka and Chennai. In Hassan district, a 22-year-old man, S.K. Manu, was allegedly run over by a car driver after asking him to slow down. The driver reportedly turned back and rammed into Manu and his friends, killing him on the spot. Police have seized the vehicle and launched a manhunt for the absconding driver.
In a separate incident in Chennai, 21-year-old Malayali law student Jinu from Palakkad died in a collision near Anna University after a vehicle ahead made a sudden U-turn. Investigations are ongoing in both cases.









