സെമിക്ക് മുൻപ് സഞ്ജുവിന് മേൽ ‘അച്ചടക്ക’ വാൾ; വിലക്ക് നേരിടേണ്ടി വരുമോ?
മുംബൈ: ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ ഇന്നിങ്സ് ഇപ്പോഴും ആഘോഷിക്കപ്പെടുകയാണ്.
എന്നാൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിന് മുന്നോടിയായി ആരാധകരെ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മത്സരത്തിനിടെ ഹെൽമറ്റ് എറിഞ്ഞ സംഭവത്തിൽ സഞ്ജുവിനെതിരെ ഐസിസി അച്ചടക്ക നടപടി പരിഗണിക്കുന്നതായി സൂചന.
വിജയറൺ നേടിയതിന് ശേഷം സഞ്ജു ബാറ്റ് താഴെവെച്ച് മുട്ടുകുത്തി, ആകാശത്തേക്ക് നോക്കി കൈകൾ ഉയർത്തിയും തുടർന്ന് കൈകൂപ്പിയും കുരിശ് വരച്ചും ആഘോഷിച്ചിരുന്നു.
എന്നാൽ അവസാന ഓവറിലെ രണ്ടാം പന്തിൽ ഫോർ അടിച്ചതിനു പിന്നാലെ താരം ഹെൽമറ്റ് ഊരിയെറിയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പരിശോധനയ്ക്ക് വിധേയമായിരിക്കുന്നത്.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, ക്രിക്കറ്റ് ഉപകരണങ്ങളോട് അനാദരവ് കാണിക്കുകയോ അപകടസാധ്യത സൃഷ്ടിക്കുന്ന രീതിയിൽ അവ എറിയുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ നടപടി ലെവൽ 1 കുറ്റമായി പരിഗണിക്കപ്പെടുമോ എന്നതാണ് പ്രധാന ചർച്ച.
നടപടിയുണ്ടാകുമോ?
ഹെൽമറ്റ് എറിഞ്ഞത് ലംഘനമായി കണക്കാക്കിയാൽ താരത്തിന് പിഴയും ഡീമെറിറ്റ് പോയിന്റുകളും ലഭിക്കാനിടയുണ്ട്.
ലെവൽ 1 കുറ്റത്തിന് പരമാവധി ശിക്ഷയായി മാച്ച് ഫീയുടെ 50% വരെ പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകളും നൽകാം.
സാധാരണയായി ഇത്തരം സംഭവങ്ങളിൽ മത്സരവിലക്ക് അപൂർവമാണ്.
ഫെബ്രുവരി 18ന് സ്കോട്‌ലൻഡ് താരം ജോർജ് മുൻസിക്ക് പുറത്തായതിനു പിന്നാലെ ഹെൽമറ്റ് എറിഞ്ഞതിനായി ഒരു ഡീമെറിറ്റ് പോയിന്റ് നൽകിയിരുന്നു.
അതേസമയം, കുറ്റം ലെവൽ 2 ആയി ഉയർന്നാൽ അല്ലെങ്കിൽ 24 മാസത്തിനിടെ നാല് ഡീമെറിറ്റ് പോയിന്റുകൾ സമ്പാദിച്ചാൽ മാത്രമേ മത്സരവിലക്ക് പരിഗണിക്കൂ.
ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് ഉപകരണ ദുരുപയോഗവും അംപയർമാരോട് പരസ്യമായ എതിർപ്പും പ്രകടിപ്പിച്ചതിനെ തുടർന്ന് ലെവൽ 2 കുറ്റമായി കണക്കാക്കി രണ്ട് മത്സര വിലക്ക് ലഭിച്ചിരുന്നു.
മതപരമായ ആഘോഷങ്ങൾ: ഐസിസി നിലപാട്
മൈതാനത്തെ പോസിറ്റീവ് ആഘോഷങ്ങളെ ഐസിസി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അത് ക്രിക്കറ്റിന്റെ അന്തസ്സ് ലംഘിക്കരുതെന്ന നിർദേശമുണ്ട്.
മതത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും അപമാനിക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ പ്രകടനങ്ങൾ ഗുരുതരമായ ലംഘനമായി കണക്കാക്കും.
ഇത്തരം പ്രവൃത്തികൾ ലെവൽ 3 അല്ലെങ്കിൽ ലെവൽ 4 കുറ്റങ്ങളായി പരിഗണിക്കപ്പെടുകയും കടുത്ത പിഴയിലേക്കും മത്സരവിലക്കിലേക്കും നയിക്കാനും സാധ്യതയുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സഞ്ജുവിന് മത്സരവിലക്ക് ലഭിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ.
English Summary
Sanju Samson may face ICC disciplinary review after footage showed him throwing his helmet during India’s win over West Indies. The act could fall under a Level 1 offence for misuse of cricket equipment, potentially resulting in a fine or demerit points. A match ban appears unlikely at this stage.









