തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ,
പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി.
ഹെൽപ്പ് ഡെസ്കുകൾ വഴിയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിലയിരുത്തുകയാണ്.
ഹെൽപ്പ് ഡെസ്‌കിലേക്ക് കോളുകളുടെ പ്രവാഹം; മണിക്കൂറുകൾക്കുള്ളിൽ സഹായം തേടിയെത്തിയത് അഞ്ഞൂറിലധികം പ്രവാസികളും ബന്ധുക്കളും
സംഘർഷം രൂക്ഷമായതോടെ പ്രവാസികൾക്കായി സജ്ജമാക്കിയ നോർക്ക ഹെൽപ്പ് ഡെസ്‌കിലേക്ക് ഫോൺ കോളുകളുടെ പ്രവാഹമാണ്.
ഞായറാഴ്ച വൈകീട്ട് ആറ് മണി വരെ മാത്രം 541 കോളുകൾ ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിൽ 188 കോളുകൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടേതാണ്. രാജ്യത്തിനകത്ത് നിന്ന് ആശങ്കാകുലരായ ബന്ധുക്കൾ ഉൾപ്പെടെ 353 പേർ സഹായം തേടി വിളിച്ചു.
യുഎഇയിൽ നിന്ന് 78 പേരും ഖത്തറിൽ നിന്ന് 49 പേരും വിളിച്ചപ്പോൾ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ,
യുകെ എന്നിവിടങ്ങളിൽ നിന്നും നിരവധി പേർ വിവരങ്ങൾ തേടി. നോർക്ക സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിൽ തൈക്കാട് നോർക്ക സെന്ററിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
അസർബൈജാനിൽ നിന്ന് കുവൈത്തിലേക്ക് പോയ വിമാനം കറാച്ചിയിൽ ഇറക്കി; മലയാളി ദമ്പതികളും കുഞ്ഞും പാകിസ്ഥാനിൽ കുടുങ്ങി
അത്യന്തം ആശങ്കയുണ്ടാക്കുന്ന റിപ്പോർട്ടാണ് അസർബൈജാനിൽ നിന്നും പുറത്തുവരുന്നത്.
ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ട് ഇന്ത്യക്കാർ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങി.
പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍, മൂന്ന് വയസ്സുകാരി സ്മൃതി മേനോന്‍ എന്നിവരാണ് കറാച്ചിയിൽ കുടുങ്ങിയത്.
യുദ്ധസാഹചര്യത്തിൽ വിമാനം വഴിതിരിച്ചുവിട്ടതോടെയാണ് ഇവർക്ക് അവിടെ ഇറങ്ങേണ്ടി വന്നത്.
ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ നോർക്ക ഏകോപിപ്പിക്കുന്നുണ്ട്.
ഖമനയിക്ക് പിന്നാലെ ഇറാന്റെ ഏഴ് സുപ്രധാന ‘ബുദ്ധികേന്ദ്രങ്ങളെ’ കൂടി വധിച്ചെന്ന് ഇസ്രായേൽ
മരുന്നും പാസ്‌പോർട്ടും ഇല്ലാതെ പ്രവാസികൾ ദുരിതത്തിൽ; ബഹ്‌റൈനിലും യുഎഇയിലും സന്നദ്ധ സംഘടനകളെ അണിനിരത്തി നോർക്കയുടെ രക്ഷാപ്രവർത്തനം
മരുന്നുകൾ തീർന്നുപോയവരും രേഖകൾ നഷ്ടപ്പെട്ടവരുമായ പ്രവാസികൾക്കായി വിദേശ രാജ്യങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കി.
ബഹ്‌റൈനിൽ മരുന്നുകൾ ആവശ്യപ്പെട്ടവർക്ക് ലോക കേരള സഭാംഗങ്ങൾ വഴി അടിയന്തര സഹായമെത്തിച്ചു.
പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് രേഖകൾ സംഘടിപ്പിക്കാനും സർക്കാർ ഷെൽട്ടറുകളുടെ വിവരങ്ങൾ കൈമാറാനും ബഹ്‌റൈനിൽ പ്രത്യേക ഹെൽപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.
വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ മലയാളി യാത്രക്കാർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ സന്നദ്ധ സംഘടനകൾ വഴി ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary
The Kerala Government has intensified efforts to support non-resident Keralites (NRKs) affected by the Middle East crisis. A dedicated Norka help desk has received over 540 calls within a short period, mostly from the UAE, Qatar, and Bahrain. A Malayali family, including a three-year-old child, who was stranded at Karachi Airport due to flight diversion, is currently being rescued with the help of the Ministry of External Affairs. Emergency medicines, shelter information, and legal aid for lost passports are being provided through global networks and Malayali organizations in Bahrain and the UAE.









