ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ 590 കോടിയുടെ വൻ തട്ടിപ്പ്; സർക്കാരിന്റെ ഫണ്ട് മുക്കി; ഓഹരി വിപണിയിൽ തകർച്ച!
ചണ്ഡീഗഡ്: ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഡ് ശാഖയിൽ 590 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി.
ഹരിയാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ ബാങ്ക് സസ്‌പെൻഡ് ചെയ്തു.
തട്ടിപ്പ് പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരികൾ ഒരു ട്രേഡിംഗ് സെഷനിൽ തന്നെ ഏകദേശം 20 ശതമാനം ഇടിഞ്ഞു. നിലവിൽ ഓഹരികൾ ഏകദേശം 69 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
വിപണി മൂല്യത്തിൽ 14,438 കോടി രൂപയുടെ ഇടിവുണ്ടായതായും റിപ്പോർട്ടുണ്ട്. ഒരു പാദത്തിലെ ആകെ ലാഭത്തേക്കാൾ വലിയ തുകയാണ് തട്ടിപ്പിലൂടെ നഷ്ടമായതെന്ന വിവരം പുറത്തുവന്നതോടെ നിക്ഷേപകർ ഓഹരികൾ വിൽക്കാൻ തിരക്കുകൂട്ടിയതാണ് ഈ വൻ ഇടിവിന് കാരണമായത്.
ഹരിയാന സർക്കാരിന്റെ ഒരു വകുപ്പ് അക്കൗണ്ട് ക്ലോസ് ചെയ്ത് പണം മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്.
ബാങ്ക് രേഖകളിലെ ബാലൻസും വകുപ്പിന്റെ രേഖകളും തമ്മിലുള്ള വലിയ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ കുറവ് കണ്ടെത്തിയത്.
ഫെബ്രുവരി 18 മുതൽ സമാന പരാതികളുമായി മറ്റു സർക്കാർ സ്ഥാപനങ്ങളും രംഗത്തെത്തി.
ചണ്ഡീഗഡ് ശാഖയിലെ ചില ജീവനക്കാർ പുറത്തുള്ള വ്യക്തികളുമായി ചേർന്ന് സർക്കാർ ഫണ്ടുകളിൽ ക്രമക്കേട് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഏകദേശം 590 കോടി രൂപയുടെ കുറവാണ് അക്കൗണ്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ഹരിയാന ധനകാര്യ വകുപ്പ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിനെയും എയു സ്മോൾ ഫിനാൻസ് ബാങ്കിനെയും സർക്കാർ ഇടപാടുകളിൽ നിന്ന് അടിയന്തരമായി ഒഴിവാക്കി.
ഇനി മുതൽ ഈ ബാങ്കുകളിൽ സർക്കാർ ഫണ്ടുകൾ നിക്ഷേപിക്കരുതെന്നും നിലവിലുള്ള അക്കൗണ്ടുകൾ അടിയന്തരമായി ക്ലോസ് ചെയ്ത് പണം പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റണമെന്നും നിർദേശം നൽകി.
ഇത് ചില ജീവനക്കാർ ബാഹ്യശക്തികളുമായി ചേർന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണെന്ന് ബാങ്ക് വിശദീകരിച്ചു. സംഭവത്തിൽ പോലീസ് പരാതി നൽകിയിട്ടുണ്ടെന്നും സ്വതന്ത്ര ഏജൻസിയെ കൊണ്ട് ഫോറൻസിക് ഓഡിറ്റ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
സാധാരണ ഉപഭോക്താക്കളുടെ ഇടപാടുകൾക്ക് ഇത് ബാധകമാകില്ലെന്നും ബാങ്ക് മാനേജ്മെന്റ് വ്യക്തമാക്കി.
English Summary
A major ₹590-crore fraud has been detected at IDFC First Bank’s Chandigarh branch involving accounts of various Haryana government departments. Four bank officials have been suspended. The scandal triggered a sharp fall of about 20% in the bank’s share price, wiping out over ₹14,000 crore in market value.
idfc-first-bank-590-crore-fraud-chandigarh-branch
IDFC First Bank, Bank Fraud, Financial Scam, Haryana Government, India Banking, Stock Market, Economic News









