ജയലളിതയുടെ ‘വേദനിലയം’ ഉൾപ്പെടെയുള്ള വീടുകളും മറ്റ് സ്വത്തുക്കളും ലേലം ചെയ്യേണ്ടിവരുമെന്ന് ആദായ നികുതി വകുപ്പ്
ചെന്നൈ: ആദായനികുതി കുടിശ്ശിക തീർപ്പാക്കാത്ത സാഹചര്യത്തിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ ഉൾപ്പെടെയുള്ള വീടുകളും മറ്റ് സ്വത്തുക്കളും ലേലം ചെയ്യേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്.
മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
2026 ജനുവരി 31 വരെ പലിശ ഉൾപ്പെടെ ഏകദേശം 20 കോടി രൂപയാണ് ജയലളിതയുടെ ബന്ധുക്കൾ ആദായനികുതി ഇനത്തിൽ കുടിശ്ശികയായി നിലനിൽക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.
ഈ തുക അടച്ചില്ലെങ്കിൽ നിയമപരമായ തുടർനടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നികുതി കുടിശ്ശിക ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ജയലളിതയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ. ദീപ സമർപ്പിച്ച ഹർജിക്ക് നൽകിയ മറുപടിയിലാണ് ആദായനികുതി വകുപ്പിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ജസ്റ്റിസ് സി. ശരവണന്റെ മുമ്പാകെ ആദായനികുതി വകുപ്പിന്റെ റിക്കവറി ഓഫീസർ എസ്. അശോക് കുമാറാണ് എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
ജയലളിതയുടെ നിയമപരമായ അവകാശികളിൽ ജെ. ദീപയും ദീപകും ഉൾപ്പെടുന്നു. ജയലളിതയുടെ ആകെ സ്വത്തുക്കളുടെ മൂല്യം 600 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് കണക്കാക്കുന്നത്.
2025 ഓഗസ്റ്റ് 4ന് അയച്ച കത്തിലൂടെയാണ് ആദായനികുതി വകുപ്പ് സ്വത്ത് നികുതി കുടിശ്ശികയായി 13.69 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
1990-91 മുതൽ 2011-12 വരെയുള്ള കാലയളവിൽ നികുതി ഡിമാൻഡും പലിശയും ചേർത്ത് 36.56 കോടി രൂപയാണ് നൽകാനുണ്ടായിരുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട് 2007 ഫെബ്രുവരി 8ന് റിക്കവറി സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും വകുപ്പ് വ്യക്തമാക്കി.
പിന്നീട് ഈ തുക 13 കോടി രൂപയായി കുറച്ചതായും അറിയിച്ചു.
ഇതിനിടെ ദീപക് 1.17 കോടി രൂപ ഇതിനകം അടച്ചിട്ടുണ്ട്. നോട്ടിസുകളിൽ കാണിക്കുന്ന തുകകളിലെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ കുടിശ്ശിക തുക വ്യക്തമാക്കണമെന്ന ആവശ്യത്തോടെയുമാണ് ജെ. ദീപ കോടതിയെ സമീപിച്ചത്.
ഹർജിയിൽ ദീപയുടെ വാദം ഈ മാസം 18ന് കേൾക്കും.
English Summary
The Income Tax Department has informed the Madras High Court that it may be forced to auction properties belonging to former Tamil Nadu Chief Minister J Jayalalithaa, including her residence ‘Veda Nilayam’, if pending tax dues are not cleared. According to the department, Jayalalithaa’s legal heirs owe nearly ₹20 crore, including interest, as of January 31, 2026.









